തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച മുന്‍ എംഎല്‍എ എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി. മോദിയെ ഗാന്ധിയനെന്ന് വിശേഷിപ്പിച്ച്, അദ്ദേഹത്തിന്റെ ക്ഷേമപദ്ധതികളാണ് വിജയത്തിനു കാരണമെന്ന് പറഞ്ഞതിനാണ് നടപടി. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരത്തിനെതിരായി പ്രസ്താവനയിറക്കിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും നിലപാടില്‍ ഉറച്ചുനിന്നു. പാര്‍ട്ടിയെ അവഹേളിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും’
കണ്ണൂര്‍: ഞാനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നും തന്നെ പുറത്താക്കിയതുകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് വിചാരിക്കരുതെന്നും എ പി അബ്ദുള്ളക്കുട്ടി. വികസനത്തിലുള്ള എന്റെ കാഴ്ചപ്പാട് എന്നും ഒന്നു തന്നെയാണ്. വികസനത്തിനു വേണ്ടിയാണ് എന്നും വിമര്‍ശനം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ ഗെയില്‍ പൈപ്പ്ലൈനും നാല് വരി പാതയുമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേരളം സ്തംഭിച്ചു നില്ക്കുന്ന അവസ്ഥയായിരുന്നു. അന്നും വികസനം എന്ന വിഷയം ഞാന്‍ ഉന്നയിച്ചു. എന്നെ പുറത്താക്കിയ ശേഷം സിപിഎം അവരുടെ നയം തിരുത്തി. സിപിഎം എന്നെ പുറത്താക്കിയെങ്കിലും എന്റെ വാക്കുകള്‍ അവരെ സ്വാധീനിച്ചു. കോണ്‍ഗ്രസ് ഇപ്പോള്‍ എന്നെ പുറത്താക്കി. വിശദീകരണ നോട്ടീസില്‍ ഗുജറാത്ത് പ്രശംസ നടത്തിയെന്ന് പറയുന്നു. എന്റെ നിലപാട് തിരുത്താന്‍ സാധിക്കില്ലെന്ന് അന്നും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഞാനാണ് ശരിയെന്ന് കേരളം പത്തു കൊല്ലം കൊണ്ട് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കെ. സുധാകരന്റെയും കെ.സി. ജോസഫിന്റെയും നാട്ടില്‍ അധികാര മോഹം ആര്‍ക്കാണെന്ന് വൈകാതെ തുറന്നു പറയുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കാലു പിടിച്ചിരുന്നുവെങ്കില്‍ കണ്ണൂരില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമായിരുന്നു. രണ്ടു തവണ കണ്ണൂരിലും ഒരു തവണ തലശ്ശേരിയിലും മത്സരിച്ചത് ആരുടെയും കാലു പിടിച്ചിട്ടല്ല. വിശദീകരണ നോട്ടീസ് പ്രഹസനമായിരുന്നു. നോട്ടീസിന്റെ ആവശ്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറയുന്നു. അപ്പോള്‍ മുന്‍വിധിയോടെയുള്ള സമീപനം വ്യക്തമാകുന്നു. അനീതിയാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് മറുപടി നല്‍കിയത്. ‘വീക്ഷണം’ വിധിയും കുറ്റപത്രവും പ്രഖ്യാപിച്ചു. എന്നിട്ട് വിശദീകരണ നോട്ടീസെന്ന നാടകം കളിച്ചു. ഗുജറാത്ത് മോഡലില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് ഞാനന്നേ ചൂണ്ടിക്കാണിച്ചിരുന്നു. അഡ്വ. ആസഫലിയും മറ്റും ഈ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു. പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുമ്പോഴാണ് കോണ്ഗ്രസിലേക്കെടുത്തത്. ഇപ്പോഴെങ്ങനെ അവസരവാദമാകുന്നു ഇതെന്നും ചെന്നിത്തലയില്‍ നിന്ന് മുല്ലപ്പള്ളിയിലേക്കെത്തുമ്പോള് ഇതെങ്ങനെ തെറ്റാകുന്നുവെന്നും അദ്ദേഹം ചോദിച്ചു.
സിപിഎം നേതാവായിരുന്ന അബ്ദുള്ളക്കുട്ടിയെ, മോദിയെ പ്രകീര്‍ത്തിച്ചതിനാണ് സിപിഎം പുറത്താക്കിയത്. വികസനകാര്യത്തില്‍ രാഷ്ട്രീയത്തിനു അതീതമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിജയം വികസനത്തിനുള്ള അംഗീകാരമാണെന്നും അതാണ് മാതൃകയാക്കേണ്ടതെന്നും പ്രവാസികള്‍ നല്കിയ സ്വീകരണത്തില്‍ അബ്ദുള്ളക്കുട്ടി പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് 2009 ജനുവരി 17ന് സിപിഎം മയ്യില്‍ ഏരിയാ കമ്മിറ്റി അബ്ദുള്ളക്കുട്ടിയെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മാര്‍ച്ച് ഏഴിന് അബ്ദുള്ളക്കുട്ടിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പിന്നീട് 2009 ഏപ്രിലില്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടി അതേ വര്‍ഷം നവംബറില്‍ ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച് എംഎല്‍എയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: