പള്ളുരുത്തി: കാലവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ചെല്ലാനത്ത് കടല്‍കയറ്റം ശക്തമാകുന്നു. ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ വേലിയേറ്റത്തില്‍ കടല്‍ഭിത്തി തകര്‍ന്ന ബസാര്‍, കമ്പിനിപ്പടി ഭാഗങ്ങളിലാണ് കടല്‍ കയറിയത്. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ചെറിയതോതില്‍ കടല്‍ പ്രഷുബ്ധമായിരുന്നു. കടലിന്റെ അടിത്തട്ട് ഇളകിവരുന്ന ചെളികലര്ന്നവെള്ളം ഇവിടുത്തെ നൂറോളം വീടുകളിലേക്കും കയറി.
കടലാക്രമണം തടയാനുള്ള സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി ജിയോട്യുബ് കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിച്ചെങ്കിലും ഇതുവരേയും പൂര്‍ത്തിയായിട്ടില്ല. കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അടിയന്തര നടപടിയെന്ന രീതിയില്‍ കടലാക്രമണ ഭീഷണി കുടുതല്‍ നേരിടുന്ന ബസാര്‍, വേളാങ്കണ്ണി ഭാഗങ്ങളില്‍ ജിയോ ബാഗില്‍ മണ്ണ് നിറയ്ക്കാനുള്ള നീക്കം തുടങ്ങിയെങ്കിലും മണല്‍ സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുള്ളതിനാല്‍ ഇതും ഇഴയുകയാണ്. തോടുകളില്‍ നിറഞ്ഞിരിക്കുന്ന മണല്‍ നീക്കുന്നതിന് കരാര്‍ നല്‍കിയെങ്കിലും കോടതിയില്‍ പരാതിയുള്ളതിനാല്‍ ഇതും നിലച്ചു. കടല്‍കയറ്റത്തെ പ്രതിരോധിക്കുന്നതിനുള്ള പദ്ധതികളെല്ലാം അവതാളത്തിലായതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: