കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി നല്കിയ ഒരു മാസത്തെ സമയം അവസാനിക്കാന്‍ നാല് ദിവസം മാത്രം ബാക്കി. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് പൊളിക്കാനുള്ള നടപടികള്‍ ഒന്നും തന്നെയില്ല.
ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന തീരദേശ പരിപാലന അതോറിറ്റിയുടെ ഉത്തരവിനെതിരെ ഫ്ളാറ്റുടമകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതിനെതിരെ തീരദേശ പരിപാലന അതോറിറ്റി നല്കിയ അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്. അനധികൃത നിര്‍മാണം മൂലമുള്ള പ്രളയദുരന്തം താങ്ങാന്‍ ഇനിയും കേരളത്തിനാവില്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ മാസം എട്ടിനായിരുന്നു ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബഞ്ച് ജൂണ്‍ അഞ്ചിനകം ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ടത്. പ്രസ്താവിച്ച ദിനം മുതല്‍ ഒരു മാസത്തിനകം നടപ്പാക്കണമെന്നായിരുന്നു വിധി. കോടതി ഉത്തരവ് പ്രകാരം ഗോള്‍ഡന്‍ കായലോരം, ഹോളി ഫെയ്ത്ത്, ആല്‍ഫ വെഞ്ച്വേഴ്സ് , ജെയിന് കോറല്‍ കോവ് ഫ്ളാറ്റുകളാണ് എട്ടിനകം പൊളിച്ച് നീക്കേണ്ടത്. ഇതിലുള്‍പ്പെട്ട ഹോളിഡെ ഹെറിറ്റേജിന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്.
എന്നാല്‍ സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യു പെറ്റീഷന് നല്‍കാനൊരുങ്ങുകയാണ് ഫ്ളാറ്റ് ഉടമകള്‍. ഓരോരുത്തരും പ്രത്യേകം പെറ്റീഷനായിരിക്കും നല്‍കുക. 1995ല്‍ നിര്‍മ്മിച്ച ഫ്ളാറ്റുകളാണ് തങ്ങളുടേതെന്നും സിആര്‍ഇസഡ് നിയമം നിലവില്‍ വന്നത് 1996ലാണെന്നുമാണ് ഉടമകളുടെ വാദം. അതിനാല്‍ സുപ്രീം കോടതിയില്‍ നിന്ന്് അനുകൂല വിധിയാണ് ഫ്ളാറ്റ് ഉടമകള്‍ പ്രതീക്ഷിക്കുന്നതും. സിആര്‍ഇസഡ് ലംഘനം പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സംഘം തങ്ങളുടെ വാദം കേട്ടിട്ടില്ലെന്ന പരാതിയും ഉടമകള്‍ക്കുണ്ട്.
കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള യോഗത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനോ നഗരസഭയ്ക്കോ റിവ്യു പെറ്റീഷന് നല്‍കാനാവില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. നാല് ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ചെന്നൈ ഐഐടിയുടെ സഹായം തേടിയിട്ടുണ്ട്. ഇതിനായി പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഐഐടിയ്ക്ക് കത്തു നല്കി. കേസ് പരിഗണിക്കുമ്പോള്‍ കോടതി ആവശ്യപ്പെട്ടാല്‍ പഠന റിപ്പോര്‍ട്ടിന്റെ കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
പൊളിച്ച് മാറ്റാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ് നഗരസഭ. വിധി പ്രസ്താവം ലഭിക്കാന്‍ വൈകിയെന്നാണ് നഗരസഭയുടെ വിശദീകരണം. ഫ്ളാറ്റുകള്‍ ആരാണ് പൊളിച്ചുനീക്കേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും നഗരസഭ പറയുന്നു. താമസക്കാരെ ഒഴിപ്പിച്ച് കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ഈ സമയപരിധി മതിയാകില്ലെന്നും നഗരസഭ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: