കാക്കനാട്: കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറെ മോറക്കാലയും തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ ഇടച്ചിറയും തമ്മില്‍ ബന്ധിപ്പിക്കുന്ന മാഞ്ചേരിക്കുഴി പാലത്തിന്റെ നിര്‍മ്മാണം ഇഴയുന്നു.
കിഴക്കമ്പലത്തു നിന്നുള്ള പാലത്തിന്റെ പണി പുരോഗമിക്കുന്നുണ്ടെങ്കിലും തെങ്ങോട്, ഇടച്ചറിയില് നിന്നാരംഭിക്കേണ്ട പില്ലറിന്റെ പണിയാണ് തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം പൈലിങ്ങ് ജോലികള്‍ തുടങ്ങാന്‍ മാസങ്ങളെടുത്തു. ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ പണിയില്‍ ഒരു പില്ലറിന്റെ മുകള്‍ ഭാഗവും രണ്ടു പില്ലറിന്റെ തൂണും മാത്രമേ ഇതുവരെ തുടങ്ങിയെന്ന് പറയാനാകു. 8,91,03,089 രൂപയാണ് എസ്റ്റിമേറ്റ് തുക. മാഞ്ചേരിക്കുഴി പാലം നിര്‍മാണത്തിനും സ്ഥലമെടുപ്പിനും പിഡബ്ല്യുഡി, റവന്യു എന്നിവിടങ്ങളില്‍ നിന്നും നേരത്തെ അനുമതി ലഭിച്ചിട്ടുണ്ട്.
1970ല്‍ നിയമസഭയില്‍ മാഞ്ചേരിക്കുഴി പാലം നിര്‍മിക്കാന്‍ അനുമതി നല്കി മന്ത്രി പ്രസ്താവന നടത്തിയെങ്കിലും പാലം പണിതത് മനയ്ക്കക്കടവിലായിരുന്നു. തുടര്‍ന്ന് 1999ല്‍ പാലം പണിയുടെ കാര്യത്തില്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഇടപ്പള്ളി ബ്ലോക്കും വടവുകോട് ബ്ലോക്കും കൂടി നബാര്‍ഡിന്റെ സഹായത്തോടെ പാലം പണിക്കുള്ള നടപടി പൂര്‍ത്തിയാക്കി ടെന്‍ഡര്‍ വിളിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പണി നിര്‍ത്തിവയ്ക്കുകയാണുണ്ടായത്.
പ്രദേശത്ത് പാലം നിര്‍മിക്കണമെന്നത് വര്‍ഷങ്ങളായിട്ടുള്ള നാട്ടുകാരുടെ ആവശ്യമാണ്. മാഞ്ചേരിക്കുഴി പാലം യാഥാര്‍ഥ്യമായാല്‍ വന്‍ വികസന സാധ്യതകളൊടൊപ്പം സ്മാര്‍ട്ട്സിറ്റി, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള ദൂരം ആറു കിലോമീറ്റര്‍ വരെ കുറയും. എറണാകുളത്തേക്കും വേഗത്തിലെത്താനാകും. പാലം യാഥാര്‍ഥ്യമാകുന്നതോടെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പ്രദേശത്തെ വികസനത്തിന് തുല്യമായ വികസനം പടിഞ്ഞാറേ മോറക്കാലയിലും ഒപ്പം കുന്നത്തുനാട് പഞ്ചായത്തിനും സാധ്യമാകും. കടമ്പ്രയാറിലൂടെയുള്ള വിനോദസഞ്ചാര വികസനത്തിനും സാധ്യതതെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: