ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പി എഫ് സര്‍ട്ടിഫിക്കേറ്റ് ലേലത്തിന്. ബാന്ദ്രയിലെ മക്ഡൊണാള്‍ഡ്സിന്റെ ഔട്ട്ലറ്റില് ജോലിക്കാരിയായിരുന്ന കാലത്തുള്ള പിഎഫ് സര്‍ട്ടിഫിക്കറ്റാണ് ലേലത്തിനൊരുങ്ങുന്നത്. കോട്ടണ്‍ ടെക്സ്റ്റൈല്‍ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ ലേലം നടത്തുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി മന്ത്രാലയം വ്യക്തമാക്കി.
എയര്‍ഹോസ്റ്റസാവുക എന്ന മോഹവുമായി നടന്ന സ്മൃതി ഇറാനിയെ എയര്‍ ഇന്ത്യ അന്ന് ജോലിക്കെടുത്തിരുന്നില്ല. നല്ല വ്യക്തിത്വം ഇല്ലെന്ന കാരണത്താലാണ് ജോലി പോയത്. നിരാശപ്പെടാതെ നേരെ മക്ഡൊണാള്‍ഡിന്റെ ഔട്ട്ലറ്റില് എത്തി ടേബിള്‍ വൃത്തിയാക്കാനും നിലം തുടയ്ക്കാനും ഭക്ഷണം വിളമ്പാനും സ്മൃതി ഇറാനി നിന്നു. അവിടെ നിന്നും ജനപ്രിയ ഹിന്ദി പരമ്പരയിലേക്ക്. പിന്നീട് സ്മൃതി ഇറാനിയുടെ കാലമായിരുന്നു. അടല്‍ ബിഹാരി വാജ് പേയിയുടെ വിശ്വസ്തയായി. പാര്‍ട്ടിക്കുള്ളില്‍ അനിഷേധ്യയായതിന് പിന്നാലെ മോദി മന്ത്രിസഭയില്‍ രണ്ടാം തവണയും മന്ത്രിയായി.
സാഹചര്യങ്ങളോട് പടവെട്ടി മന്ത്രിപദത്തിലെത്തിയ സ്മൃതി ഇറാനിയുടെ ജീവിതം സ്ത്രീകള്‍ക്ക് പ്രചോദനമാണെന്നും അതിനാലാണ് ലേലം മന്ത്രാലയം മുന്‍കൈയെടുത്ത് നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: