സതാംപ്റ്റണ്: ഐസിസി ലോകകപ്പ് കിരീടത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര ആരംഭിക്കുന്നു. മുന്‍ ചാമ്പ്യന്മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ ഇന്ന് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന് റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളി തുടങ്ങും.
ജയത്തോടെ കിരടീയാത്ര തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോഹ്ലിപ്പട. ചരിത്രവും ഇന്ത്യക്കൊപ്പമാണ്്. 2011 നുശേഷം ഐസിസി ലോകകപ്പില്‍ ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കയോട് തോറ്റിട്ടില്ല. ടീമാണെങ്കില്‍ അപാരഫോമിലും. അതേസമയം ഡുപ്ലെസിസന്റെ ദക്ഷിണാഫ്രിക്ക തകര്‍ച്ചയുടെ പാതയിലാണ്. ആദ്യ മത്സരങ്ങളില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടും രണ്ടാം മത്സരത്തില്‍ ബംഗ്ലാ കടുവകളോടും തോറ്റു. ഇനിയൊരു തോല്‍വി അവര്‍ക്ക് ചിന്തിക്കാനാവില്ല. ഇന്ത്യയോടും തോറ്റാല്‍ പിന്നെ പ്രതീക്ഷകളെല്ലാം തകരും. സെമികാണാതെ പുറത്തേക്കുള്ള വഴിയിലുടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും.
പേസ്ബാറ്ററിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയെ മെരുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം. ഏകദിനങ്ങളിലെ ലോക ഒന്നാം നമ്പറായ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ പേസ് നിരയെ നയിക്കുന്നത്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ബുംറയ്ക്ക് ഉറച്ച പിന്തുണ നല്‍കും. കൈക്കുഴ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റുകള്‍ കൊയ്യാന്‍ കരുത്തുള്ളവരാണ്. ബൗളിങ്ങാണ് ഇന്ത്യയുടെ കരുത്തെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു.
ഇതാദ്യമായി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്ന വിരാട് കോഹ്ലിയാണ് ബാറ്റിങ്ങില്‍ ഇന്ത്യയുടെ ശക്തികേന്ദ്രം. രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കെ.എല്‍. രാഹുല്‍, ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ക്യാപ്റ്റന്‍ മികച്ച പിന്തുണ നല്‍കും.പരിക്കിന്റെ പിടിയിലര്മന്ന ദക്ഷിണാഫ്രിക്കന്‍ പേസ് നിരയെ റബഡയാണ് നയിക്കുന്നത്. പരിക്ക് മൂലം പേസര്‍മാരായ ലുങ്കി എന്‍ഗിഡിയും ഡെയ്ല്‍ സ്റ്റെയിനും ഇന്ന് കളിക്കില്ല. നായകന് ഡു പ്ലെസിസാണ് ബാറ്റിങ്ങിലെ കരുത്തന്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ജോഫ്രയുടെ ബൗണ്‍സര്‍ കൊണ്ട് തലയ്ക്ക് പരിക്കേറ്റ ഓപ്പണര്‍ ഹഷീം അംല ടീമില്‍ തിരിച്ചെത്തിയത് ദക്ഷിണാഫ്രിക്കയ്്ക്ക് ആശ്വാസം പകരുന്നു.
ആദ്യ മത്സരങ്ങളില്‍ തോറ്റെങ്കിലും ഞങ്ങള്‍ ശക്തമായി തിരിച്ചുവരുമെന്ന് ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ആദില്‍ ഫെഹല്കുവായോ പറഞ്ഞു.ഏതു സാഹചര്യത്തില്‍ നിന്നും തിരിച്ചുവരാന്‍ കഴിവുളള ടീമാണ് ഞങ്ങള്‍. ഇന്ത്യക്കെതിരായ മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരുമെന്ന് ആദില്‍ വ്യക്തമാക്കി.
ഇന്ന് വൈകിട്ട് ആറിന് കെന്നിങ്ങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: