കളമശേരി: കൊച്ചി സാങ്കേതിക സര്‍വകലാശാലയുടെ സ്വീപ്പര്‍ നിയമനത്തിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയ നടപടിക്രമങ്ങള്‍ അന്വേഷണ വിധേയമാക്കാമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പില്‍ പെടുത്തി നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ അനുമതിക്കുമായി ആഗസ്റ്റ് 16 ലേക്ക് കേസ് മാറ്റിവച്ചു. റാങ്ക് ലിസ്റ്റില്‍ പെട്ട കളമശേരി പള്ളിലാങ്കര പാലയ്ക്കല്‍ വീട്ടില്‍ എം എ ബീവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
അന്നത്തെ സെലക്ഷന് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഡോ. ആര് ശശിധരന്, ഡോ. പി ജി ശങ്കരന്, ഡോ. എന്‍ ചന്ദ്രമോഹന കുമാര്‍, കൂടാതെ പ്രോ. വിസി പി എ അനൂറിന് സലീം എന്നിവര്‍ക്കെതിരെയാണ് പരാതി. കുസാറ്റ് സെലക്ഷന് കമ്മറ്റിയംഗങ്ങളും ഏജന്റ്മാരും ചേര്‍ന്ന് സ്വീപ്പര്‍ കം ക്ലീനര്‍ നിയമനത്തിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് പണം വാങ്ങിയെന്നാണ് ആരോപണം. ഇത് സാധൂകരിക്കാനായി വ്യാപകമായി ഉദ്യോഗാര്‍ത്ഥികളെ വിളിച്ച ഫോണ്‍ കോളുകളുടെ സിഡിയും തെളിവായി കോടതിയില്‍ ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചു.
2008ലാണ് ഈ തസ്തികയിലേക്ക് കുസാറ്റ് അപേക്ഷ ക്ഷണിച്ചത്. 2010 ഓഗസ്റ്റ് 14ന് നടന്ന എഴുത്തുപരീക്ഷയിലെ ചോദ്യപേപ്പര്‍ പുറത്തായതും പിന്നീട് വിവാദമായി. 2018 ഏപ്രില്‍ മുതല്‍ ജൂലൈ വരെ നടത്തിയ അഭിമുഖ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയ നടപടി ക്രമങ്ങളാണ് വിജിലന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വന്നിരിക്കുന്നത്. വൈസ് ചാന്‍സിലറുടെ പി എ ആയ നാലാം പ്രതി ഇടനിലക്കാരുമായി ചേര്‍ന്ന് അഭിമുഖ പരീക്ഷയില്‍ മാര്‍ക്ക് വാഗ്ദാനം ചെയ്തെന്നും അതനുസരിച്ച് റാങ്ക് ലിസ്റ്റില്‍ അനര്‍ഹരെ മുന്നിലെത്തിലെത്തിച്ചെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
ഇതിനായി 4 ലക്ഷം രൂപ വീതം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പ്രതിഫലമായി വാങ്ങിയെന്നും പറയുന്നു. പരാതിക്കാരിക്ക് വേണ്ടി പി എം റഫീഖ് ഹാജരായി. അതേ സമയം റാങ്ക് ലിസ്റ്റില്‍ പിന്നിലായ 30 ഓളം പേര് ചേര്‍ന്ന് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. കൂടാതെ പ്രതിപക്ഷനേതാവും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്രയേറെ വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും റാങ്ക് ലിസ്റ്റിലെ 41 പേരെ കുസാറ്റ് ഈ വര്‍ഷാദ്യം നിയമിച്ചു കഴിഞ്ഞു. അഭിമുഖ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്കാന് ചരടുവലി നടത്തിയ സംഘടനാ നേതാവും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: