കൊച്ചി: വില്പനയ്ക്കായി എത്തിച്ച 175 ഗ്രാം ചരസുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. കാക്കനാട് പാട്ടുപുരയ്ക്കല്‍ പരപ്പയില്‍ അന്‍വര്‍ (31) ആണ് പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന ഇയാളെ സമീപിച്ച എക്സൈസ് സംഘം 75,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപം ചരസുമായി എത്തിയപ്പോള്‍ അറസ്റ്റ്ചെയ്യുകയുമായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് വില്ക്കാന് ലക്ഷ്യമിട്ട് എത്തിച്ചതാണ് ചരസെന്ന് എക്സൈസ് പറഞ്ഞു. അഞ്ചു ഗ്രാം വീതമുള്ള പാക്കറ്റിലാക്കി ഒന്നിന് 5,000 രൂപ നിരക്കിലായിരുന്നു വില്പന. വിനോദസഞ്ചാര കേന്ദ്രങ്ങളായ മണാലി, ഗോവ എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ച് ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് വിവരം. 2016ല്‍ ഫോര്‍ട്ട്കൊച്ചി സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തി തോപ്പുംപടിയില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയ്ക്കടിയില്‍ മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ അന്‍വറിനെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി .ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.എന്‍ അജയകുമാര്‍, എം.ടി ഹാരിസ്, സിവില്‍ എക്സൈസ് ഓഫീസര്‍ ടബിന്മോന്, ദീപു തോമസ് എന്നിവരുള്‍പ്പെട്ട സംഘമാണ് അന്‍വറിനെ അറസ്റ്റ്ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: