കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടത് അനുകൂലികള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് വോട്ടുചെയ്ത ജനങ്ങള്‍ ഇത്തവണ ബിജെപിക്കാണ് വോട്ട് ചെയ്തത്.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ യെച്ചൂരി കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഇടത് അനുകൂലികളുടെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ചത്. ഇതാണ് ബിജെപിക്ക് സംസ്ഥാനത്ത് 18 സീറ്റുകള്‍ നേടാന്‍ ഇടയാക്കിയത്. ഇടത് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്ന തൃണമൂലിന്റെ നടപടിക്കെതിരായ പ്രതികരണമായിരുന്നു ഇത്. അതേ സമയം മതേതര വോട്ടുകള്‍ തൃണമൂലിന് ഒപ്പം നിന്നു. അതോടെ വോട്ടുകള്‍ ബിജെപിയിലും തൃണമൂലിലുമായി ഇടതുപക്ഷം തിരിച്ചടി നേരിട്ടെന്നും യെച്ചൂരി തുറന്ന് സമ്മതിച്ചു.
തിരഞ്ഞെടുപ്പ് വേളയില്‍ നാല് തവണ താന്‍ ബംഗാളില്‍ എത്തിയിരുന്നു. അവസാന ഘട്ടത്തിന് മുമ്പ് ഞാന്‍ ആ മുദ്രാവാക്യം കേട്ടു. ‘ഇത്തവണ വോട്ട് രാമന്, ഇടതിന് വോട്ട് പിന്നീട്’ എന്നായിരുന്നു ആ മുദ്രാവാക്യം. ആരാണ് ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവെന്ന് അറിയില്ല. പക്ഷേ അങ്ങനെയൊരു വികാരം അവിടെയുണ്ടായിരുന്നുവെന്നും യെച്ചൂരി സമ്മതിച്ചു. ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥികളായി മത്സരിച്ച 40 പേരില്‍ 39 പേര്‍ക്കും കെട്ടിവച്ച കാശ് തിരഞ്ഞെടുപ്പില്‍ നഷ്ടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: