തൃശൂര്‍: വിദ്യാഭ്യാസ സംരക്ഷണം എല്‍പിതലം മുതല്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍ ചെമ്പൂച്ചിറ സ്കൂളില്‍ സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസു വരെ അധ്യയനം ആരംഭിക്കുന്നത് ഇതാദ്യമായാണെന്നും അടുത്ത വര്‍ഷം കോളേജ് തലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരേ തീയതിയില്‍ അധ്യയനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയക്കെതിരേ ശക്തമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍, എംഎല്‍എമാരായ ബി.ഡി. ദേവസി, ഇ.ടി. ടൈസണ്‍, വി.ആര്. സുനില്‍കുമാര്‍, പ്രൊഫ.കെ.യു. അരുണന്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു, കളക്ടര്‍ ടി.വി. അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു. നവാഗതരെ മുഖ്യമന്ത്രി കുരുത്തോല തൊപ്പി അണിയിച്ചു. പ്രവേശനോത്സവ ഗാനം നൃത്തരൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.
പാഠ്യപദ്ധതിയില്‍ നീന്തല്‍ ഉള്‍പ്പെടുത്തും: മന്ത്രി
തൃശൂര്‍: അക്കാദമികേതര മികവ് ലക്ഷ്യം വച്ച് പാഠ്യപദ്ധതിയില്‍ നീന്തല്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ നിയോജകമണ്ഡലങ്ങളിലും ഓരോ സ്വിമ്മിങ്പൂള്‍ വീതം നിര്‍മിക്കും. ഉത്തര-മധ്യ-ദക്ഷിണ മേഖലകളിലായി അന്താരാഷ്ട്ര നിലവാരമുള്ള ഓരോ നീന്തല്‍ക്കുളം നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: