കന്യാകുമാരി: മോദി സര്‍ക്കാരിനെ പ്രശംസിച്ച് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വസന്ത് കുമാര്‍. ലക്ഷദ്വീപിനു സമീപം കടലില്‍ കുടുങ്ങിപ്പോയ 20 മല്‍സ്യബന്ധനത്തൊഴിലാളികളെ അതിവേഗം രക്ഷിച്ചതാണ് വസന്ത് കുമാറിനെ ആകര്‍ഷിച്ചത്. കന്യാകുമാരി കുളച്ചല്‍ എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള 20 പേരാണ് ബോട്ടിന്റെ എഞ്ചിന് നിലച്ചതോടെ ലക്ഷദ്വീപില്‍ നിന്ന് അല്‍പ്പം അകലെ കടലില്‍ കുടുങ്ങിയത്.
ഇവര്‍ കൊച്ചിയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ വസന്ത് കുമാര്‍ കേന്ദ്രത്തിന് കത്തെഴുതി. ഇ-മെയില്‍ കിട്ടിയ ഉടന്‍ കേന്ദ്രം തീരരക്ഷാ സേനയെ അറിയിച്ചു. അവരുടെ സഹായത്തോടെ മുഴുവന്‍ പേരെയും സുരക്ഷിതരായി തീരത്തെത്തിച്ചു. വിവരമറിഞ്ഞയുടന്‍ തന്നെ അടിന്തരമായി ഇടപെടുകയും 20 പേരുടെ ജീവന് രക്ഷിക്കുകയും ചെയ്ത മോദി സര്‍ക്കാരിന്റെ സമയോചിത പ്രവര്‍ത്തനത്തെ വസന്ത് കുമാര്‍ പ്രശംസിച്ചു.
പക്ഷെ ബിജെപിയുടെ പൊന്‍രാധാകൃഷ്ണനെ തോല്‍പ്പിച്ച വസന്ത്കുമാറിന്റെ പ്രശംസ കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല. പാര്‍ട്ടിനേതാക്കള്‍ വസന്ത്കുമാറിനെതിരെ രംഗത്തു വന്നിട്ടുണ്ട്. താന്‍ ബിജെപിക്കാരനല്ല, പക്ഷെ എന്റെ കത്തു കിട്ടിയ ഉടന്‍ കേന്ദ്രം ഇടപെട്ട് 20 പേരെയും അവരുടെ നാട്ടില്‍ സുരക്ഷിതമായി എത്തിച്ചു.അതിന് സര്‍ക്കാരിന് നന്ദി പറയുക മാത്രമാണ് ചെയ്തത്., വസന്ത് കുമാര്‍ വിശദീകരിച്ചു. വിശദീകരണത്തിലും പല കോണ്‍ഗ്രസ് നേതാക്കളും തൃപ്തരല്ല.
മോദി സര്‍ക്കാരിനെ പ്രശംസിച്ചത് ശരിയായില്ലെന്ന് സ്ഥലം എംഎല്‍എയും മഹിളാ കോണ്‍ഗ്രസ് നേതവുമായ എസ്. വിജയധരണി പറയുന്നു. വസന്തകുമാറിന്റെ അനന്തരവളാണ് ബിജെപി സംസ്ഥാന അധ്യക്ഷ ഡോ. തമിഴിസൈ സൗന്ദര്രാജന്. അതിനാല്‍ വസന്തകുമാറിന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യും, വിജയധരണി പറയുന്നു.
മോദി സര്‍ക്കാരിനെ പ്രശംസിച്ചതിന് കോണ്‍. നേതാവും മുന്‍ എംഎല്‍എയുമായ എ.പി. അബ്ദുള്ളക്കുട്ടിയെ രണ്ടു ദിവസം മുന്‍പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അതിനു പിന്നാലെയാണ് ഈ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: