കോട്ടയം: എച്ച് വണ്‍, എന്‍ വണ്‍ പനി ബാധിച്ച രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ബിജെപിയുടെയും യുവമോര്‍ച്ചയുടെയും പ്രതിഷേധമിരമ്പി. ബിജെപി പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഏറ്റുമാനൂരിലെ മാതാ, കാരിത്താസ് എന്നീ സ്വകാര്യ ആശുപത്രികളിലേക്കും മാര്‍ച്ച് സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രവര്‍ത്തകര്‍ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു.
രാവിലെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയുടെ മുന്നില്‍നിന്ന് തുടങ്ങിയ ബിജെപി മാര്‍ച്ച് ആര്‍എംഒയുടെ ഓഫീസിനു മുന്പില് പോലീസ് തടഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ രോഗികളുടെ ആശ കേന്ദ്രമായ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി അധികൃതരുടെ നിഷേധാത്മകമായ സമീപനം മൂലം രണ്ട് മരണമാണ് ഉണ്ടായത്. തൊട്ടടുത്ത ദിവസമാണ് കാന്‍സര്‍ സ്ഥിരീകരിക്കാതെ ചാരുംമൂട് സ്വദേശനിയെ കീമോതെറാപ്പിക്ക് വിധേയമാക്കിയത്. ഈ രണ്ട് വിവാദങ്ങളും കെട്ടടങ്ങുന്നതിനു മുന്‍പാണ് ചികിത്സാനിഷേധത്തെ തുടര്‍ന്ന് രോഗി മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ജില്ലയിലെ ഒരു മുതിര്‍ന്ന സിപിഎം നേതാവാണ്. അതിനുവേണ്ടി അദ്ദേഹത്തിന്റെ ഒരു ബന്ധുവിനെ തന്നെയാണ് ആര്‍എംഒ ആയി ആരോഗ്യവകുപ്പ് നിയമിച്ചിട്ടുള്ളത്. ഇവരുമായോ ഇടതുപക്ഷവുമായോ അടുത്ത ബന്ധമുള്ളവര്‍ക്ക് മാത്രമേ മെഡിക്കല്‍ കോളേജില്‍ നല്ല ചികിത്സ ലഭിക്കുകയുള്ളു എന്ന അവസ്ഥയാണ്. ചികിത്സാ നിഷേധത്തെ തുടര്‍ന്ന് രോഗി മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ മന:പൂര്‍വ്വമായ നരഹത്യയ്ക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനൊടുവില്‍ എആര്‍എംഒ ഡോ: ലിജു മാത്യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്തി. ഉത്തരവാദികളെ കണ്ടെത്താന്‍ 48 മണിക്കൂര്‍ സാവകാശം അധികൃതര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പില്‍ തത്ക്കാലം പ്രതിഷേധം നിര്‍ത്തി വച്ചു. മെഡിക്കല്‍ കോളേജ് മാര്‍ച്ചിന് എന്‍. ഹരി, ടി.എന്‍. ഹരി, അഖില്‍ രവീന്ദ്രന്, സി.എന്‍. സുഭാഷ്, രവിന്ദ്രനാഥ് വാകത്താനം, ജയചന്ദ്രന്, നന്ദന് നട്ടാശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: