തൃശ്ശൂര്‍: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് കേരളത്തിലെത്തും. വൈകുന്നേരത്തോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനം നടത്തും. അതിനുശേഷം ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുത്ത ശേഷമാകും മോദി മടങ്ങുക.
മോദി ഇന്ന് കൊച്ചിയില്‍ തങ്ങിയശേഷം ശനിയാഴ്ച രാവിലെ ഹെലികോപ്ടറില്‍ തൃശ്ശൂരിലേക്ക് പുറപ്പെടും. 9.45ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ ഇറങ്ങി തുടര്‍ന്ന് റോഡ് മാര്‍ഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോകും. 10 മണിക്ക് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിറങ്ങും. തുലാഭാരം, കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
താമരപ്പൂവുകൊണ്ട് തുലാഭാരം നടത്തണമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് കെ ബി മോഹന്‍ദാസ് പറഞ്ഞു. ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിക്കും. മുഴുക്കാപ്പ് കളഭച്ചാര്‍ത്ത് വഴിപാടും നടത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശനിയാഴ്ച 11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചു നടക്കുന്ന ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രി പദത്തില്‍ മോദി വീണ്ടും എത്തിയതിന് ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്. അതിനുശേഷം ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ദല്‍ഹി മടങ്ങും. പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും പരിസരത്തും കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ശിശിര്‍ അറിയിച്ചു. ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗുരുവായൂരില്‍ ലോഡ്ജുകളില്‍ മുറിയെടുക്കുന്നവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2008ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ഇതിനു മുമ്പ് ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: