ന്യൂദല്‍ഹി : മോദി ആദ്യം അധികാരത്തില്‍ എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്ത പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ). ഏറ്റെടുത്ത പദ്ധതികള്‍ പരാമാവധി വേഗതയില്‍ പൂര്‍ത്തിയാക്കി ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശ്, ബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമ പ്രദേശങ്ങളില്‍ പിഎംഎവൈ പ്രകാരം നിരവധി വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 84 ലക്ഷം വീടുകളാണ് പദ്ധതിയില്‍ പൂര്‍ത്തിയാക്കിയത്.
മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ എത്തിയപ്പോള്‍ ഇത്തവണ പിഎംഎവൈ പദ്ധതിയില്‍ 60 ലക്ഷം വീടുകള്‍ കൂടി പുതിയതായി നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത വര്‍ഷം ജൂണിനുള്ളില്‍ തന്നെ ഈ 60 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ മുഖ്യ വാഗ്ദാനം കൂടിയായിരുന്നു ഇത്.
പിഎംഎവൈയില്‍ ഇതുവരെ യുപിയില്‍ 12.5 ലക്ഷം വീടുകളും, ബംഗാളില്‍ 12.8 ലക്ഷം, മധ്യപ്രദേശില്‍ 13 ലക്ഷം വീടുകളും നിര്‍മാണം പൂര്‍ത്തിയാക്കി നിര്‍ധനരായ ജനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വൈദ്യൂതി, ഗ്യാസ് സിലിണ്ടര്‍, ശുചിമുറി തുടങ്ങി സൗകര്യങ്ങള്‍ എല്ലാമുള്ള വീടുകളാണ് കേന്ദ്രം ജനങ്ങള്‍ക്ക് കൈമാറിയിട്ടുള്ളത്.
2020 ജൂണിനുള്ളില്‍ ഇത്തരത്തിലുള്ള 1.5 ലക്ഷം വീടുകള്‍ നിര്‍മിക്കും. ഇത് പൂര്‍ത്തിയാക്കിയശേഷം 2022 ആഗസ്റ്റ് 15നുള്ളില്‍ 2.95 ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കാനും പദ്ധതിയുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായുള്ള ഫണ്ടും കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. ബീഹാര്‍ പോലുള്ള ചില സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഏറെ കാല താമസം വരുത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മെയ് 27നുള്ളില്‍ ഇതുവരെ 5.5 ലക്ഷം വീടുകള്‍ മാത്രമാണ് ബിഹാറില്‍ പൂര്‍ത്തിയാക്കാനായത്. 11.7 ലക്ഷം വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതിയിട്ടത്. ഇതിനെ തുടര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നതിന് കാലതാമസം വരുത്തിയതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പദ്ധതി നടത്തിപ്പില്‍ അവലോകനം നടത്തി ഏതെങ്കിലും വിധത്തിലുള്ള നിര്‍ദ്ദേശം ഉണ്ടെങ്കില്‍ വെള്ളിയാഴ്ചയ്ക്കുള്ളില് സമര്‍പ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. പദ്ധതികള്‍ മന്ദ ഗതിയില്‍ നടപ്പിലാക്കുന്നത് സംസ്ഥാനങ്ങള്‍ വേഗത്തില്‍ ആക്കുകയാണെങ്കില്‍ ഇനിയും കൂടുതല്‍ പദ്ധതികള്‍ പിഎംഎവൈയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.
അതിനിടെ ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതെന്നത് വ്യാജവാര്‍ത്തയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. ദാരിദ്ര്യ രേഖയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളം നിശ്ചയിക്കുന്നതെന്ന് ബിജെപി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മുസ്ലിങ്ങള്‍ക്കും പിഎംഎവൈ വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: