ലണ്ടന്‍: വിന്‍ഡീസ് പേസ് നിരയെ മെരുക്കി ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ച വാലറ്റക്കാരന് നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ചരിത്രപുസ്തകത്തില്‍ സ്ഥാനം പിടിച്ചു. ലോകകപ്പ് ക്രിക്കറ്റില്‍ എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഈ മുപ്പത്തിയൊന്നുകാരന്. 60 പന്തില്‍ 92 റണ്‍സ് അടിച്ചെടുത്താണ് റെക്കോഡിട്ടത്.
2003 ലെ ലോകകപ്പില്‍ സിംബാബ്വെയുടെ ഹീത്ത സ്ട്രീക്ക് ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ നേടിയ 72 റണ്‍സിന്റെ റെക്കോഡാണ് തകര്‍ന്നത്. ഏകദിനത്തില്‍ എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനാണ് കോള്‍ട്ടര്‍ നൈല്‍. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സാണ് ഏകദിന ചരിത്രത്തില്‍ എട്ടാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്. 2016 ല്‍ നോട്ടിങ്ഹാമില്‍ ശ്രീലങ്കക്കെതിരെ വോക്സ് 95 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
വിന്‍ഡീസിന്റെ പേസ് നിരയെ അടിച്ചുപരത്തിയ കോള്‍ട്ടര്‍ നൈല്‍ അറുപത് പന്തില്‍ എട്ട് ഫോറും നാലു സിക്സറും പൊക്കിയാണ് 92 റണ്‍സ് എടുത്തത്. കോള്‍ട്ടര്‍ നൈലിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 34 റണ്‍സാണ് മുന്‍ റെക്കോഡ്.
കോള്‍ട്ടര്‍ നൈലിന് പിന്നാലെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും തകര്‍ത്തെറിഞ്ഞതോടെ ഓസ്ട്രേലിയ 15 റണ്‍സിന്റെ വിജയം സ്വന്തമാക്കി. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 273 റണ്‍സേ നേടാനയുളളൂ. പത്ത് ഓവറില്‍ 46 റണ്‍സിനാണ് സ്റ്റാര്‍ക്ക് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ക്രിസ് ഗെയ്ല് (21), ക്യാപ്റ്റന്‍ ഹോള്‍ഡര്‍ (51), ആന്ദ്രെ റസ്സല്‍ (15), ബ്രാത്ത്വെയ്റ്റ് (16), കോട്രല്‍ (1) എന്നിവരാണ് സ്റ്റാര്‍ക്കിന് മുന്നില്‍ മുട്ടുമടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറില്‍ 288 റണ്‍സിന് ഓള് ഔട്ടായി. കോള്‍ട്ടര്‍ നൈലിന് പുറമെ മുന്‍ നായകന് സ്റ്റീവ് സ്മിത്ത് (73), അലക്സ് കാറി(45) എന്നിവരും തിളങ്ങിയതോടെയാണ് ഓസ്ട്രേലിയന്‍ സ്കോര്‍ 288 റണ്‍സിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: