തിരുവനന്തപുരം: ഉത്സവകാലഘട്ടങ്ങളിലെ വിമാനയാത്രക്കൂലി വര്‍ധനവിന് പരിഹാരം കാണാന്‍ വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിലവില്‍ തൂക്കം നോക്കി തുക നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
പരിഹാരത്തിനായി വ്യോമയാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം വിളിച്ചുചേര്‍ക്കുമെന്ന് വ്യോമയാന മന്ത്രി ഉറപ്പു നല്‍കിയതായും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി ചര്‍ച്ച നടത്തി. ആശങ്കപ്പെടേണ്ടതില്ലെന്നും, കേന്ദ്ര ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിന്റെ കൂടി സഹമന്ത്രിയായ മുരളീധരന് വിശദീകരിച്ചു. സമ്മേളനം 17ന് ആരംഭിക്കും. 17, 18 തീയതികളില്‍ പുതിയ ലോകസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ. 19ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ലോക്സഭാ, രാജ്യസഭാ സംയുക്ത സമ്മേളനം 20ന്. ബജറ്റ് സമ്മേളനം ജൂലൈ 5ന്.
നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് വിദേശ കാര്യ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനമായിരുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയങ്ങളിലാണ്. മുന്‍കാലങ്ങളിലേതിനേക്കാള്‍ മനുഷത്വ മുഖമുള്ള വകുപ്പായി മാറി. ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞ് എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തു. സംസ്ഥാനങ്ങളുടെ വിദേശകാര്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഡിവിഷന് വിദേശ കാര്യവകുപ്പില്‍ ഉണ്ട്. ഈ ഡിവിഷനുകള്‍ അതാത് സംസ്ഥാനങ്ങളില്‍ ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കും. വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ആദ്യ സന്ദര്‍ശനം 12നും 13നും നൈജീരിയയിലേക്കാണ്. 14ന് ദുബായ് സന്ദര്‍ശിക്കുമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: