ന്യൂദല്‍ഹി : അരുണാചല്‍പ്രദേശില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ ഒരു മലയാളി കൂടി ഉണ്ടെന്ന് സ്ഥിരീകരണം. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍.കെ. ഷരിന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാറും വിമാനത്തിലുണ്ടായിരുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ അപകടത്തിലുള്‍പ്പെട്ട മലയാളികളുടെ എണ്ണം രണ്ടായി.
അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചലിലേക്ക് പോകുന്നതിനിടെയാണ് വിമാനം കാണാതായത്. എന്നാല്‍ കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ ആറാം ദിവസവും തുടരുകയാണ്. കരസേനക്കും നാവികസേനക്കും പുറമെ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങളടക്കം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.
വിമാനത്തിലുണ്ടായിരുന്ന മലയാളി ഫ്ളൈറ്റ് എഞ്ചിനീയറിന്റെ അടക്കം പതിമൂന്ന് പേരുടെയും കുടുംബാംഗങ്ങളെ വ്യോമസേന അധികൃതര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ചൈന അതിര്‍ത്തിയോട് ചേര്‍ന്ന വനപ്രദേശത്ത് മഴ തുടരുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണ്‍ പ്രവര്‍ത്തിക്കാതിരുന്നതും വിമാനം കണ്ടെത്തുന്നത് ദുഷ്ക്കരമാക്കി. വ്യോമസേനയുടെ ഏഴു ഓഫീസര്‍മാര്‍ ഉള്‍പ്പടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ചല്‍ സ്വദേശി ഫ്ളൈറ്റ് എഞ്ചിനീയര്‍ അനൂപ് കുമാറിന്റെയടക്കം 13 പേരുടെയും കുടുംബാംഗങ്ങളെയും തെരച്ചിലിന്റെ പുരോഗതിയെപ്പറ്റി അറിയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: