കൊച്ചി: കേന്ദ്രത്തിലെ മോദി സര്‍ക്കാരിനോട് കേരളത്തിലെ പിണറായി സര്‍ക്കാരിനും സംസ്ഥാനത്തുനിന്നുള്ള യുഡിഎഫ് എംഎല്‍എമാര്‍ക്കുമുള്ള സമീപനം പോലെയാകും സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍. അതില്‍ എറണാകുളം ജില്ലയുടെ കാര്യത്തില്‍ പ്രത്യേകിച്ച് സാധ്യതകള്‍ ഏറെയാണ്.
നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള രാഷ്ട്രീയ എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനോട് പുലര്‍ത്താതിരുന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. ജില്ലയുടെ വികസനത്തിലൂടെ സംസ്ഥാനത്തിന്റെ കുതിപ്പിന് സഹായിക്കുന്ന ഒട്ടേറെ പദ്ധതികളും പരിപാടികളും എറണാകുളം ജില്ലയ്ക്കുണ്ട്. മെട്രോ റെയില്‍ പോലുള്ള സംവിധാനങ്ങള്‍ക്കു പുറമേ കാലങ്ങളായി കൊച്ചി കേന്ദ്രീകരിച്ച് ചര്‍ച്ച ചെയ്യുകയും മുന്നോട്ടു പോകുകയും ചെയ്യാത്ത പദ്ധതികളില്‍ പ്രധാനപ്പെട്ട അഞ്ചെണ്ണം ഇവയാണ്. മുന്‍ഗണനാ ക്രമത്തില്‍ അവ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തുനിന്നുള്ള ലോക്സഭാ-രാജ്യസഭാംഗങ്ങളും തയാറാകമെന്നു മാത്രം.
കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍
ആരോഗ്യ രംഗത്ത് ജില്ലയുടെ മത്രമല്ല, മധ്യ കേരളത്തിന്റെ തന്നെ നിര്‍ണായക ഘടകമാകാന്‍ കഴിയുന്ന സംസ്ഥാനത്തെ സ്ഥാപനമാണ് കൊച്ചി കാന്‍സര്‍ സെന്റര്‍.
സാധ്യത: സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് കളമശേരിയിലെ കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സെന്ററിനെ സഹായിക്കാമെന്ന് മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിരുന്ന ഘട്ടത്തിലും ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നുണ്ടായില്ല. കേന്ദ്രസഹായം സഹായം ലഭിച്ചാല്‍ ചികിത്സ, ഗവേഷണം, ബോധവത്ക്കരണം തുടങ്ങിയവയില്‍ മുന്നേറ്റം ഉണ്ടാവും.
പോരായ്മകള്‍: ആരോഗ്യ മേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ, രാജ്യത്തെമ്പാടും ബാധകമാകുന്ന മാനദണ്ഡങ്ങള്‍ പ്രകാരം കേരളത്തിന് ആരോഗ്യ രംഗത്ത് പൊതു കേന്ദ്രസഹായം കിട്ടുക എളുപ്പമല്ല. അപ്പോള്‍ പ്രത്യേക സഹായങ്ങള്‍ നേടണം. അതിന് പ്രത്യേക പദ്ധതികള്‍ വേണം. കേരളം രാഷ്ട്രീയ പിടിവാശികളും ബലം പിടുത്തങ്ങളും ഇക്കാര്യത്തില്‍ കാട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വേണ്ടത്: കൊച്ചി കാന്‍സര്‍ സെന്ററിന്റെ വികസനത്തിന് മാത്രമായി പദ്ധതി തയാറാക്കണം. അതിന് ആരോഗ്യ വകുപ്പില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടണം. അതിന് ആവശ്യമെങ്കില്‍, കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തന-ഭരണ ചട്ടങ്ങളിലും നിയമങ്ങളിലും മാറ്റം വരുത്താന്‍ തയാറാകണം.
ഫാക്ട്
അഞ്ചില്‍ ആദ്യത്തേത് രാജ്യത്തെ പ്രധാന വളം നിര്‍മാണ ശാലയായ ഫാക്ട് (എഫ്എസിടി) ആണ്.
സാധ്യതകള്‍: കാര്‍ഷിക മേഖലയുടെ വന്‍ വളര്‍ച്ചയ്ക്കും രക്ഷയ്ക്കും മോദി സര്‍ക്കാര്‍ വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കേരള ഫാക്ടറിക്ക് ഉല്‍പ്പാദന- വികസന കാര്യങ്ങളില്‍ വലിയ പങ്ക് വഹിക്കാനവസരം കിട്ടും.
പോരായ്മകള്‍: ഫാക്ട് ഏറെ നാളായി ചിലരുടെ കറവപ്പശുവാണ്. തൊഴിലാളി സംഘടനകളുടെ അനാവശ്യ സമരം, അലസമായ തൊഴില്‍ സംസ്കാരം, അഴിമതി, കെടുകാര്യസ്ഥത എന്നിവയിലൂടെയാണ് ഫാക്ടിന്റെ പതനത്തിനു തുടക്കമായത്.
സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷകള്‍ പ്രകാരവും മറ്റും പലതവണ വലിയ സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. പക്ഷേ, സ്വാശ്രയത്വത്തിന് ഫാക്ട് വേണ്ട തരത്തില്‍ പരിശ്രമിച്ചിട്ടില്ല.
വേണ്ടത്: കേന്ദ്ര സര്‍ക്കാര്‍ ഫാക്ടിന്റെ പക്കലുള്ള വിശാല ഭൂമി, നിര്‍മാണാത്മകമായ ഉപയോഗത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. വന്‍തോതില്‍ ഫാക്ടിനും പ്രദേശത്തിനും ഗുണകരമായ ഈ ഭൂമി കൈമാറ്റത്തിന് തയാറായി, പകരം ഫാക്ട് രക്ഷയ്ക്കുള്ള പാക്കേജ് നേടിയെടുക്കാന്‍ കഴിയണം.
ഫാക്ടിന്റെ നിലനില്‍പ്പിനായി കഴിഞ്ഞ മോദി സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ നല്‍കിയെങ്കിലും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവും സംസ്ഥാന സര്‍ക്കരില്‍ നിന്നുള്ള അസഹിഷ്ണതയും ഫാക്ടിന്റെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അടിയന്തരസഹായം മാത്രമേ ഫാക്ടിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് സഹായകമാവുകയുളളൂവെന്ന് സേവ് ഫാക്ട് ഭാരവാഹികള്‍ പറയുന്നു
ഗ്യാസ് പൈപ്പ് ലൈന്‍
ഇതര സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ദ്രവീകൃത വാതക പൈപ്പ് ലൈനിന്റെ കേരളത്തിലെ ഭാഗം, രാജ്യ വികസനത്തില്‍ ഏറ്റവും നിര്‍ണായകമാണ്.
സാധ്യതകള്‍: കൊച്ചി മുതല്‍ മംഗലാപുരം വരെയുള്ള ദ്രവീകൃത വാതക വിതരണ പൈപ്പ് ലൈനിന്റെ നിര്‍മാണം പാലക്കാട്ടെ കൂറ്റനാട് വരെയെത്തി. ശേഷിക്കുന്ന ഭാഗത്തുകൂടി പൂര്‍ത്തിയാക്കിയാല്‍ സംസ്ഥാനത്തുണ്ടാകുന്ന ഊര്‍ജ വിപ്ലവം വലുതാണ്.
പോരായ്മകള്‍: വികസനത്തിന് അനുകൂലമാണെന്നും അതിന് എന്തും ചെയ്യാന്‍ തയാറാണെന്നും പ്രഖ്യാപിച്ച് ഭരണം തുടങ്ങിയിട്ട് പിണറായി വിജയന് സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്നു. പക്ഷേ, ഇനിയും ഭൂമിയേറ്റെടുത്ത്, തര്‍ക്കങ്ങള്‍ നീക്കി, ഈ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
വേണ്ടത്: നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യശാസനം ലഭിച്ചിട്ടും സാങ്കേതിക നടപടികള്‍ ഒന്നുംതന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. കൃത്യമായ പദ്ധതിയുമായി സമീപിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നാണ് ഗ്യാസ് ഇന്ത്യാ അതോറിറ്റി ലിമിറ്റഡിന്റെ (ഗെയില്‍) വിശ്വാസം.
എല്‍പിജി ടെര്‍മിനല്‍
കൊച്ചിയുടെ എന്നല്ല കേരളത്തിന്റെതന്നെ ഇന്ധന മേഖലയിലെ പ്രധാന കേന്ദ്രമാണ് പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍പിജി ടെര്‍മിനല്‍.
സാധ്യത: എല്‍പിജി ഇന്ന് അടുക്കളയില്‍ മാത്രമല്ല, പല മേഖലയിലും അനിവാര്യമാണ്. പുതുവൈപ്പിനിലെ ഈ ടെര്‍മിനല്‍ പണി പകുതിയോളം പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തന സജ്ജമായില്ല. അയല്‍ സംസ്ഥാനങ്ങള്‍ക്കും പ്രയോജനകരവും ജില്ലയുടെ സാമ്പത്തിക മേഖലയ്ക്ക് പുതിയ വളര്‍ച്ചാ വഴികളും തുറന്നുകിട്ടുന്ന പദ്ധതിയാണിത്.
പോരായ്മകള്‍: ടെര്‍മിനല്‍ നിര്‍മാണം, പ്രദേശവാസികളുടെ എതിര്‍പ്പുമൂലം രണ്ടുവര്‍ഷമായി നിലച്ചിരിക്കുകയാണ്. ഈ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കാര്യമായ സഹകരണമില്ലെന്നാണ് ആക്ഷേപങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും കേന്ദ്രം ഇടപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണ് ഐഒസി.
വേണ്ടത്: കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഇന്ധന ലഭ്യത, പ്രത്യേകിച്ച് എല്‍പിജി വിതരണം സുഗമമാക്കാനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണനയുണ്ട്. എന്നാല്‍, പ്രാദേശിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും പ്രശ്നങ്ങളില്ലാതെ തടസങ്ങള്‍ നീക്കി പദ്ധതി നടപ്പാക്കാനും ചുമതല സംസ്ഥാനങ്ങള്‍ക്കാണ്. സംസ്ഥാനം ആവശ്യപ്പെടുന്ന ഇതരസഹായങ്ങള്ക്ക് മോദി സര്‍ക്കാര്‍ സഹായിക്കുമെന്നുറപ്പാണ്.
ശബരി റെയില്‍പാത
കേരളത്തിന്റെ റെയില്‍വേ മേഖലയ്ക്ക് വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണ് അങ്കമാലി-ശബരി റെയില്‍പാത. പക്ഷേ…
സാധ്യത: റെയില്‍വേ കാര്യത്തില്‍ കേരളത്തിനും മുന്‍കാല കേന്ദ്ര സര്‍ക്കാരിനും കൃത്യമായ ആസൂത്രണവും സങ്കല്പ്പവുമില്ലാതെ പോയതാണ് കേരളത്തിലെ റെയില്‍വേയുടെ ഇന്നത്തെ അവസ്ഥയ്ക്ക് ഒരു കാരണം. കേരളത്തില്‍ റെയില്‍വേ വികസനം സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടി നില്‍ക്കുകയാണ്, പ്രത്യേകിച്ച് എറണാകുളത്ത്. അങ്കമാലി-ശബരി റെയില്‍പാത ഇതിന് വലിയ പരിഹാരമാണ്.
പോരായ്മകള്‍: സംസ്ഥാനത്തെ ചില ലോബികളും അവര്‍ക്ക് വഴങ്ങുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വവും ചേര്‍ന്ന് ഈ പദ്ധതി തടസപ്പെടുത്തുകയാണ്. ഇനിയും റെയില്‍വേയ്ക്ക് ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര താല്പര്യം കാട്ടുന്നില്ല. പ്രത്യേകിച്ച് ശബരി പാതയുടെ കാര്യത്തില്‍.
വേണ്ടത്: കേന്ദ്ര സര്‍ക്കാരിന്റെ തീര്‍ഥാടന ടൂറിസം പദ്ധതി പോലുള്ള ഒട്ടേറെ ആസൂത്രണങ്ങളില്‍ പെടുത്തി ശബരി പാത അവതരിപ്പിക്കണം. അത് നേടിയെടുക്കണം.
സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാനുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എംപിമാരുടെ യോഗം വിളിക്കും. ആ യോഗം പതിവ് കേന്ദ്ര വിരുദ്ധ- മോദി വിരുദ്ധ ചര്‍ച്ചാ വേദിയാകാനാണ് ഇട. എന്നാല്‍, ജില്ലയുടെ വികസന പരിപാടിക്കുള്ള മാര്‍ഗ രേഖ തയാറാക്കുമ്പോള്‍, എറണാകുളം, ചാലക്കുടി, ഇടുക്കി, കോട്ടയം എംപിമാര്‍, അവരുടെ ഉത്തരവാദിത്വ പരിധിയില്‍ വരുന്ന, എറണാകുളം ജില്ലയ്ക്ക് വേണ്ടി ഈ വിഷയങ്ങള്‍ ഉയര്‍ത്തണം. ലഭിക്കേണ്ടത് അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: