ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള ഒരു ദമ്പതികള്‍ കൂടി ഐഎസില്‍ ചേര്‍ന്നതായി സൂചന. യുഎഇയില്‍ ജോലി ചെയ്തിരുന്ന സുനൈല്‍ ഫേവാസ്, ഭാര്യ സമീന എന്നിവര്‍ മൂന്നു മക്കളുമായി ഈ ജനുവരിയില്‍ അഫ്ഗാനിസ്ഥാനിലെത്തി ഐഎസില്‍ ചേര്‍ന്നുവെന്നാണ് വിവരം. ഇരുവരും എഞ്ചിനീയറിങ് ബിരുദധാരികളാണ്. ഒേര ക്ലാസില്‍ പഠിച്ചവരാണ്.
മലപ്പുറം വളാഞ്ചേരി സ്വദേശിയായ സുനൈലും കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സമീനയും യുഎഇയില്‍ നിന്ന് ഇറാന് തലസ്ഥാനമായ ടെഹ്റാനിലേക്കാണ് ആദ്യം പോയത്. അവിടെ നിന്ന് അഫ്ഗാനിലെ നഗര്ഹാറിലേക്കു പോയി. ഐഎസ് നിയന്ത്രണത്തിലുള്ള മേഖലയാണ് നഗര്‍ഹാര്‍. ഇവര്‍ ചേര്‍ന്ന സമയത്തു തന്നെ കണ്ണൂര്‍ സ്വദേശിയായ യുവാവും അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്നു.
ഐഎസിലേക്ക് നിരവധി മലയാളികളെ ചേര്‍ത്ത കാസര്‍കോട് സ്വദേശി റാഷിദ് യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അടുത്തിടെ വിവരം ലഭിച്ചിരുന്നു. കണ്ണൂരില്‍ നിന്ന് ഐഎസിലെത്തിയ അന്‍വറും, ഭാര്യയും മൂന്നു മക്കളും ഈ സമയത്ത് കൊല്ലപ്പെട്ടതായും വിവരമുണ്ട്. എന്നാല്‍, ഇതേ സമയത്ത് ഐഎസിലെത്തിയ സാജിദ്, ഭാര്യ, രണ്ടു മക്കള്‍, നിസാമുദ്ദീന്‍ തുടങ്ങിയവരെപ്പറ്റി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല.
കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് 2016ല്‍ അഫ്ഗാനിലേക്ക് പോയവരില്‍ പകുതിപ്പേരും യുഎസ് ആക്രമങ്ങളില്‍ കൊല്ലപ്പെട്ടു. ഷജീര്‍ എം. അബ്ദുള്ള, ഹഫീസുദ്ദീന്‍, മര്വാന്, മുര്‍ഷിദ്, യഹ്യ റാഷിദ് അബ്ദുള്ള എന്നിവര്‍ മരണമടഞ്ഞവരില്‍ പെടുന്നു. പോപ്പുലര്‍ ഫ്രണ്ടുകാരായ ഷമീര്‍, ഷജില്‍, അബ്ദുള്‍ ഗയൂം, മനാഫ് എന്നിവര്‍ സിറിയില്‍ കൊല്ലപ്പെട്ടെന്നും കരുതുന്നു.
അതിനിടെ, ഇപ്പോള്‍ സിറിയിലുള്ള കാസര്‍കോട് സ്വദേശി കേരളത്തില്‍ മടങ്ങിയെത്താനും കീഴടങ്ങാനും താത്പര്യം പ്രകടിപ്പിച്ചതായി വാര്‍ത്തകളുണ്ട്. രണ്ടു മാസം മുന്‍പ് ഇയാള്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോള്‍ അന്നു പോയവരില്‍ രണ്ടോ മൂന്നോ പേര് മാത്രമേ സിറിയിലിലുള്ളൂ. അഫ്ഗാനിലുള്ളവര്‍ തങ്ങളുടെ അവിടത്തെ ജീവിതത്തെപ്പറ്റി നിറംപിടിപ്പിച്ചകഥകള് നാട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്. അഫ്ഗാനിലെ ഇസ്ലാമിക് ഖലീഫയുടെ സാമ്രാജ്യം വലിയ സംഭവമാണെന്നാണ് നാട്ടിലേക്ക് അയയ്ക്കുന്ന സന്ദേശങ്ങളില്‍ പറയുന്നത്. നഗര്ഹാറില് അമേരിക്കന്‍ സേന ഇടയ്ക്കിടെ ബോംബാക്രമണം നടത്തുന്നുണ്ടെന്നും ഇവര്‍ സന്ദേശങ്ങളില്‍ സമ്മതിക്കുന്നു.
മസ്ജിദില്‍ പോകുന്നത് തോക്കേന്തിയാണെന്നും ജിഹാദിന് ആഹ്വാനം ലഭിച്ചാലുടന്‍ പോകുമെന്നും അവര്‍ പറയുന്നു. തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ചിലര്‍ രക്തസാക്ഷികളായതായും ചിലര്‍ക്ക് യുഎസ് ആക്രമങ്ങളില്‍ പരിക്കേറ്റതായും സന്ദേശങ്ങളില്‍ അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: