തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമാണെന്നും 2018 നവംബര്‍ രണ്ടിന് ധാരണാപത്രം ഒപ്പിട്ട് പദ്ധതിയുടെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിച്ചെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.
ആദ്യ വിഹിതവും അനുവദിച്ചു. ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി അതുപോലെ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുമായിരുന്നില്ല. ബഹുഭൂരിപക്ഷവും പദ്ധതിയില്‍ നിന്നു പുറത്താകുന്ന സാഹചര്യത്തില്‍ കേരളത്തിലെ നിലവിലുള്ള എല്ലാ ഇന്‍ഷുറന്‍സ് പദ്ധതികളും ഉള്‍ക്കൊള്ളിച്ച് അവര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെഎഎസ്പി) എന്ന പേരില്‍ ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്.
1.46 ലക്ഷം പേര്‍ക്ക് പദ്ധതിയിലൂടെ ചികിത്സ ലഭിച്ചു. 17 ലക്ഷം പേരെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. ആര്‍എസ്ബിവൈയില്‍ ഉള്‍പ്പെട്ട 21.5 ലക്ഷം കുടുംബങ്ങളും കൂടാതെ ചിസ് പദ്ധതി പ്രകാരം 19.5 ലക്ഷം കുടുംബങ്ങളും ഉള്‍പ്പെടെ 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം നേരത്തെ ലഭിച്ചിരുന്നത്.
ഏറ്റവും അവസാനം പുറത്തിറങ്ങിയ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വളരെ പാവപ്പെട്ടവരെ കണക്കാക്കിയാണ് ആയുഷ്മാന്‍ ഭാരതില്‍ ഉപഭോക്താക്കളെ നിശ്ചയിക്കുന്നതെന്നാണ് അറിയിച്ചത്. അങ്ങനെ വരുമ്പോള്‍ ആയുഷ്മാന്‍ പദ്ധതിയിലൂടെ കേരളത്തില്‍ നിന്നും 18.5 ലക്ഷം കുടുംബങ്ങളാണ് 2011ലെ സെന്‍സസ് മാനദണ്ഡമാക്കിയാല്‍ പരമാവധി ഉള്‍പ്പെടുന്നത്. 22 ലക്ഷത്തോളം പേര് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നു പുറത്താകും. ഈ സാഹചര്യം മറികടക്കാനാണ് കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കിയതെന്നും മന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: