ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പരിപാടിയില്‍ പങ്കെടുക്കും. പ്രഭാത് താരാ ഗ്രൗണ്ടില്‍ നടക്കുന്ന യോഗാ ദിനാചരണത്തില്‍ മുപ്പതിനായിരത്തിലേറെ പേര് സംബന്ധിക്കുമെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു. ഈ മാസം 21നാണ് യോഗാ ദിനം. ഇതിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരുടെ സാനിധ്യത്തില്‍ 13ന് ഹ്രസ്വആവിഷ്കാരം സംഘടിപ്പിക്കും.
രാജ്പഥിലാണ് രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ പ്രധാന പരിപാടി. റെഡ്ഫോര്‍ട്ട്, ലോധി ഗാര്ഡന്, നെഹ്റു പാര്‍ക്ക്, തല്‍ക്കത്തോറ ഗാര്ഡന് തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും യോഗാപ്രദര്‍ശനം നടക്കും. ജില്ലാ കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാനങ്ങളിലെത്തും. ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളോടും ആവശ്യപ്പെട്ടു. സ്കൂളുകളിലും സ്ഥാപനങ്ങളിലും പരിപാടികള്‍ നടത്തും. സന്നദ്ധ, സാംസ്കാരിക, ആധ്യാത്മിക സംഘടനകള്‍ പിന്തുണയുമായി രംഗത്തുണ്ട്. 45 മിനിറ്റ് പരിപാടിക്കായി യോഗാ പ്രോട്ടോകോള്‍ പുറത്തിറക്കി.
നരേന്ദ്ര മോദിയുടെ ശ്രമഫലമായി 2015ലാണ് എക്യരാഷ്ട്രസഭ യോഗാ ദിനം പ്രഖ്യാപിച്ചത്. ഭാരതീയ സംസ്കൃതിക്കുള്ള ആദരവായി ലോകമെമ്പാടും കോടിക്കണക്കിനാളുകള്‍ യോഗാ ദിനം ആചരിച്ചുവരുന്നു. യോഗ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ഏതാനും ദിവസം മുന്‍പ് ട്വിറ്ററില്‍ ആനിമേറ്റഡ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മോദിയുടെ രൂപസാദൃശ്യത്തോടെ ത്രികോണാസന, താടാസന. വൃക്ഷാസന എന്നിവ ചെയ്യുന്ന വീഡിയോക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: