കോഴിക്കോട്: ട്രോളിങ് നിരോധനത്തോടെ ബുദ്ധിമുട്ടിലാവുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിലാണ്. മത്സ്യലഭ്യതയിലുണ്ടാവുന്ന കുറവ് തീരദേശത്ത് തൊഴില്‍രാഹിത്യം സൃഷ്ടിച്ചിരിക്കുന്നു. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യതക്കുറവും ഈ മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ട്രോളിങ് നിരോധനത്തോടെ ദുരിതം വര്‍ധിക്കും.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ മേഖലയ്ക്ക് രണ്ടു ബജറ്റുകളിലൂടെ മൂവായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ട്രോളിങ് നിരോധന കാലയളവില്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. എന്നാല്‍ ഉണ്ടായിരുന്ന ‘തണല്‍’ പദ്ധതിയടക്കം ഉപേക്ഷിച്ച സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ അവഗണിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന അധ്യക്ഷന്‍ കെ.ജി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ. പുരുഷോത്തമന്, പി.പി. ഉദയഘോഷ്, ടി.കെ. കുട്ടന്, എന്‍.പി. രാധാകൃഷ്ണന്, ഒ.എന്‍. ഉണ്ണികൃഷ്ണന്, പ്രസീത ഹരീന്ദ്രന്‍, അഡ്വ. അശ്വതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: