കോട്ടയം: ചെയര്മാന് സ്ഥാനത്തെചൊല്ലി ഭിന്നത രൂക്ഷമായ കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ അവസാന ശ്രമം. വെള്ളിയാഴ്ച ജോസ് കെ. മാണിയെ വ്യക്തിപരമായി കടന്നാക്രമിച്ച പി.ജെ. ജോസഫ് ഇന്നലെ നിലപാട് മയപ്പെടുത്തി.
ചെയര്മാന് മരിച്ചാല്‍ മകന് ചെയര്‍മാനെന്ന് പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലെന്ന ജോസഫിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഇരുപക്ഷവും തമ്മിലുള്ള പോര് മൂര്‍ധന്യത്തിലെത്തിയിരുന്നു. എന്നാല്‍, തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നാണ് ജോസഫ് ഇന്നലെ പറഞ്ഞത്.
പാര്‍ലമെന്ററി പാര്‍ട്ടി യോഗമോ ഉന്നതാധികാര സമിതിയോ വിളിക്കാന്‍ തയാറാണ്. ഇതില്‍ സമവായമായില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിക്കുമെന്നും ജോസഫ് വ്യക്തമാക്കി. ഈ യോഗങ്ങളില്‍ ജോസ് കെ. മാണി വിഭാഗം പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.എഫ്. തോമസ് അടക്കമുള്ളവര്‍ കടുത്ത നീരസം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ജോസഫ് പ്രസ്താവനയില്‍നിന്ന് പിന്നാക്കം പോയത്.
സംസ്ഥാന കമ്മിറ്റി വിളിച്ചാല്‍ സഹകരിക്കാമെന്നാണ് ജോസഫിന്റെ പ്രസ്താവനയോട് ജോസ് കെ. മാണി വിഭാഗം പ്രതികരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കോട്ടയത്ത് പാര്‍ലമെന്ററി പാര്‍ട്ടിയുടെ അനൗദ്യോഗിക യോഗം ജോസഫ് വിളിച്ചെങ്കിലും ജോസ് കെ. മാണി വിഭാഗം പങ്കെടുത്തില്ല. സി.എഫ്. തോമസ് എംഎല്‍എയും പങ്കെടുത്തില്ല. യോഗത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് തോമസ് പ്രതികരിച്ചത്. ജോസഫിന്റെ പ്രസ്താവന കെ.എം. മാണിയുടെ കുടുംബത്തിന് എതിരാണെന്ന തരത്തില്‍ വ്യാഖ്യാനിച്ചതോടെയാണ് തോമസ് യോഗത്തില്‍ നിന്ന് വിട്ടു നിന്നതെന്നാണ് സൂചന.
അതേസമയം, നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സ്പീക്കര്‍ അനുവദിച്ച കാലാവധി ഇന്ന് തീരും. തര്‍ക്കം തീരാത്ത സാഹചര്യത്തില്‍ ജോസഫിന് സ്പീക്കര്‍ അനുവദിച്ച മുന്‍നിരയിലെ ഇരിപ്പിടം മാറ്റാനിടയില്ല. ജോസഫ് തന്നെ നേതാവായി തുടരനാണ് സാധ്യത. അതേസമയം ജോസഫിന് മുന്‍നിരയില്‍ സീറ്റ് നല്‍കുന്നതിനെ മാണി വിഭാഗത്തിലെ എംഎല്‍എമാര്‍ എതിര്‍ത്താല്‍ തര്‍ക്കം സഭക്കുള്ളിലേക്ക് നീളും. ഇതിനിടെ പി.ജെ. ജോസഫ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ തയാറായില്ലെങ്കില്‍ ബദല്‍ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കുമെന്നാണ് ജോസ് കെ. മാണി വിഭാഗം പറയുന്നത്. അങ്ങനെ വന്നാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉറപ്പാണ്.
യൂത്ത് ഫ്ര@ിലും തമ്മിലടി
കോട്ടയം: കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം പോഷകസംഘടനയായ യൂത്ത് ഫ്രണ്ടിലേക്കും വ്യാപിച്ചു. ഇന്നലെ പാലായില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പങ്കെടുത്തില്ല.
മുമ്പ് മാണി പക്ഷത്തിനൊപ്പം നിന്ന മഞ്ഞക്കടമ്പില്‍ ഇപ്പോള്‍ ജോസഫ് പക്ഷത്താണ്. 12 ജില്ലാ പ്രസിഡന്റുമാര്‍ പാലായില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തെന്നാണ് മാണി വിഭാഗം അവകാശപ്പെടുന്നത്. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: