ഗുരുവായൂര്‍: 450 കോടി രൂപയുടെ വികസന പദ്ധതികള്‍ ദേവസ്വം ഭരണസമിതി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് ഭരണസമിതി അംഗങ്ങള്‍ പ്രധാനമന്ത്രിയുമായി ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്.
ദേവഗുരുവായ ബൃഹസ്പതിയും, വായുഭഗവാനും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയതിനെ ചിത്രീകരിക്കുന്ന കൂറ്റന്‍ ശില്‍പ്പത്തിന്റെ നിര്‍മാണം, നടവഴികളില്‍ കരിങ്കല്‍ പാളികള്‍ പാകല്‍ തുടങ്ങി പൈതൃക നഗരമായി ഗുരുവായൂരിനെ മാറ്റാനുള്ള 100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പൈതൃക പദ്ധതിയും വികസന പരിപാടിയിലുണ്ട്.
ഗോശാലയുടെ സംരക്ഷണം, ആനത്താവള നവീകരണം, ഗുരുവായൂര്‍ റെയില്‍വേ വികസനം, പാത വടക്കോട്ട് ബന്ധിപ്പിക്കുക, തൃശൂരിലേക്ക് മെമു ആരംഭിക്കുക, ദേശീയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ദേവസ്വം ചെയര്മാന് അഡ്വ.കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, കെ.കെ. രാമചന്ദ്രന്, ഉഴമലക്കല്‍ വേണുഗോപാല്‍, പി. ഗോപിനാഥ്, എം. വിജയന്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പദ്ധതികള്‍ വളരെ ശ്രദ്ധാപൂര്‍വം കേട്ടതായും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ദേവസ്വത്തിന്റെ പ്രതീക്ഷയെന്നും ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: