ലണ്ടന്‍: കിരീടത്തിലേക്ക് പിച്ചവയ്ക്കുന്ന ഇന്ത്യക്ക് ഇന്ന് അഗ്നിപരീക്ഷ. ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും കരുത്തരുമായ ഓസീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് കളി ആരംഭിക്കും.
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്ലിപ്പട പോരിനിറങ്ങുന്നത്. ടീം ഒറ്റക്കെട്ടായി ഒത്തിണങ്ങി കളിച്ചാലേ ഇന്ത്യക്ക് കങ്കാരുക്കളെ മറികടക്കാനാകൂ. കാരണം ഓസീസ് ശക്തരായി കഴിഞ്ഞു. അവസാന പത്ത്് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ലോകകപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളിലും വിജയക്കൊടി നാട്ടി. അഫ്ഗാനിസ്ഥാനെ അനായാസം തോല്‍പ്പിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ വീഴ്ത്താന്‍ വിയര്‍ക്കേണ്ടിവന്നു.
മുന്‍ നായകന് സ്റ്റീവ് സ്മിത്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയതോടെ ഏതു ടീമിനെയും തോല്‍പ്പിക്കാനുള്ള കരുത്ത് ഓസീസ് നേടിക്കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ആത്മവിശ്വാസം നിലനിര്‍ത്തി കരുതലോടെ പൊരുതിയാന് ഇന്ത്യക്ക് മുന്നില്‍ ഓസീസും വീഴും.
ഓസീസിനെതിരെ പുതിയ തന്ത്രവുമായാണ് ഇന്ത്യ ഇറങ്ങുക. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. ആദ്യ മത്സരത്തില്‍ തഴയപ്പെട്ട പേസര്‍ മുഹമ്മദ് ഷമി ഇന്ന് കളിക്കളത്തിലിറങ്ങിയേക്കും. പേസര്‍മാരായ ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും ഷമി മികച്ച പിന്തുണ നല്‍കും.
ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരിലൊരാളെ ഒഴിവാക്കിയേക്കും. മിക്കവാറും ചഹലിനാകും സ്ഥാനം നഷ്ടമാകുക. ഓസ്ട്രേലിയക്കെതിരെ മികച്ച റെക്കോഡുള്ള കുല്‍ദീപ് യാദവ് അവസാന ഇലവനില്‍ കളിക്കും.
ഒരുവര്‍ഷത്തോളം തകര്‍ച്ചയെ നേരിട്ട ഓസ്ട്രേലിയ ശക്തരായിക്കഴിഞ്ഞു. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ 0-2 ന് പിന്നിട്ടുനിന്നശേഷം പൊരുതിക്കയറി 3-2 ന് പരമ്പര നേടി ശേഷം ഓസ്ട്രേലിയ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. സ്മിത്തും വാര്‍ണറും തിരിച്ചെത്തിയതോടെ അവര്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. ലോകകപ്പില്‍ ചാമ്പ്യന്മാരെപ്പോലെയാണ് കളിക്കുന്നത്. രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ പൊരുതിത്തോല്പ്പിക്കുകയായിരുന്നു.
വാര്‍ണറും സ്മിത്തുമൊക്ക ഫോം വീണ്ടെടുത്തു കഴിഞ്ഞു. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വാര്‍ണര്‍ 89 റണ്‍സുമായി കീഴടങ്ങാതെ നിന്നു. രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെതിരെ സ്മിത്ത് 73 റണ്‍സ് നേടി. വിന്‍ഡീസിനെതിരായ മത്സരത്തില്‍ അഞ്ചു വിക്കറ്റ വീഴ്ത്തിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും മികച്ച ഫോമിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: