കാര്‍ഡിഫ്: തകര്‍ത്തടിച്ച ജേസണ്‍ റോയിയുടെ സെഞ്ചുറിയില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 50 ഓവറില്‍ ആറു വിക്കറ്റിന് 386 റണ്‍സ് എടുത്തു.
തുടക്കം മുതല്‍ അടിതുടങ്ങിയ ജേസണ്‍ റോയ് 121 പന്തില്‍ പതിനാല് ബൗണ്ടറികളും അഞ്ചു സിക്സറുകളും ഉള്‍പ്പെടെ 153 റണ്‍സ് നേടി. ലോകകപ്പില്‍ ഒരു ഇംഗ്ലീഷ് ബാറ്റ്സ്മാന്റെ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്.
ആദ്യ വിക്കറ്റില്‍ ബെയര്‍സ്റ്റോയ്ക്കൊപ്പം ജേസണ്‍ റോയ് 128 റണ്‍സ് അടിച്ചെടുത്തു. ബെയര്‍സ്റ്റോ 50 പന്തില്‍ 51 റണ്‍സ് കുറിച്ചു. ആറു പന്ത് അതിര്‍ത്തി കടത്തി. ബെയര്‍സ്റ്റോയെ വീഴ്ത്തി മൊര്‍ത്താസയാണ് ഈ കൂട്ടുകെട്ട്് തകര്‍ത്തത്. തുടര്‍ന്നെത്തിയ ജോ റൂട്ട്് 21 റണ്‍സുമായി മടങ്ങി.
ജോസ് ബട്ലര് പിടിച്ചുനിന്നു. 44 പന്തില്‍ രണ്ട് ഫോറും നാല് സിക്സറും അടക്കം 64 റണ്‍സ് നേടിയാണ് കളം വിട്ടത്. ക്യാപ്റ്റന്‍ ഇയാന്‍ മോര്ഗന് 33 പന്തില്‍ 35 റണ്‍സ്നേടി. ഒരു ഫോറും രണ്ട്് സിക്സറും അടിച്ചു. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ക്രിസ് വോക്സ് എട്ട് പന്തില്‍ 18 റണ്‍സുമായും പ്ലങ്കറ്റ് ഒമ്പത് പന്തില്‍ 27 റണ്‍സുമായും കീഴടങ്ങാതെ നിന്നു.
ബംഗ്ലാദേശിനായി സെയ്ഫുദീനും മെഹ്ദി ഹസന് മിര്‍സയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ബംഗ്ലാശേ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: