ഗുരുവായൂര്‍: ഇരുകൈകളുമില്ലാതെ നടക്കാന്‍ ശേഷിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനെത്തിയ കുഞ്ഞിന്റെ പഠനം തുടരാനുള്ള നടപടികള്‍ ബിജെപി ഏറ്റെടുക്കും. സംസ്ഥാന സെക്രട്ടറിയും വക്താവുമായ ബി. ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരാവായൂര്‍ സന്ദര്‍ശനത്തിനുശേഷം പങ്കെടുത്ത അഭിനന്ദന് സമ്മേളനത്തില്‍ സദസ്സിലെ മുന്‍ വരിയില്‍ സഹായം അഭ്യര്‍ത്ഥിച്ച് അസീം എത്തിയിരുന്നു. 90 ശതമാനം ശാരീരിക വൈകല്യമുള്ള ഇരുകൈകളുമില്ലാത്ത,നടക്കാന്‍ ഒട്ടും ശേഷിയില്ലാത്ത ആ 13-കാരന്റെ അടുത്ത് ഒരു പ്ലക്കാര്‍ഡും ഉണ്ടായിരുന്നു. ‘ദയവു ചെയ്ത് എന്നെ സഹായിക്കൂ, പ്രധാനമന്ത്രി’ എന്ന് ഇംഗ്ലീഷില്‍ എഴുതിയതാണത്.
കോഴിക്കോട് വെളിമണ്ണ ആലത്തുകാവില്‍ മുഹമ്മദ് ഷെഹീദിന്റെയും ജംസിലയുടെയും മകനാണ് ആസിം. തുടര്‍വിദ്യാഭ്യാസത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കനിവിനായി ഒരു വര്‍ഷമായി കയറി ഇറങ്ങിയിട്ടും നടക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയോട് സഹായ അഭ്യര്‍ത്ഥനയുമായി, ഒപ്പം പ്രതീക്ഷയുമായി എത്തിയതാണ് അസീം.
വെളിമണ്ണ ഗവ.മാപ്പിള സ്കൂളിലെ വിദ്യാര്‍ഥിയായ അസീം കഴിഞ്ഞ വര്‍ഷം ഏഴാം ക്ലാസ് ജയിച്ചു. ഇവിടെ ഹൈസ്കൂള്‍ വിഭാഗം ഇല്ലാത്തതിനാല്‍ അസീമിന്റെ പഠനം മുടങ്ങി. മറ്റ് സ്കൂളുകളിലേക്ക് പോകാനുള്ള ശാരീരിക ശേഷിയില്ലാത്തതിനാല്‍ വെളിമണ്ണ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്നാണ് ആസിമിന്റെ ആവശ്യം.
ആസിമിന്റെ തുടര്‍പഠനത്തിനായി വെളിമണ്ണ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഒരു വര്‍ഷമായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് കാര്യങ്ങള്‍ പറയണമെന്നാഗ്രഹിച്ചാണ് വന്നത്. പക്ഷേ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ അനുമതി ലഭിച്ചില്ല. എന്നാല്‍, നിവേദനം പ്രധാനമന്ത്രിയുടെ കൈകളിലെത്തിച്ചെന്ന് ആസിമിന്റെ പിതാവ് ഷെഹീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: