കണ്ണൂര്‍: സിപിഎം മുന്‍ നേതാവ് തലശ്ശേരിയിലെ സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെ സ്ഥലംമാറ്റിയ നടപടി വിവാദമാകുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പാര്‍ട്ടി എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന പരിക്കേറ്റ നസീറിന്റെ ആരോപണത്തിന് മറയിടാനും എംഎല്‍എയെ കേസില്‍ നിന്നു രക്ഷപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നാണ് ആരോപണം.
അന്വേഷണ ഉദ്യോഗസ്ഥരായ സിഐ വി.കെ. വിശ്വംഭരന്, എസ്ഐ ഹരീഷ് എന്നിവരേയാണ് കഴിഞ്ഞ ദിവസം മാറ്റിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഇരുവരും സ്ഥലം മാറി തലശ്ശേരിയില്‍ എത്തിയതെങ്കിലും നസീര്‍ വധശ്രമക്കേസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അതിനെ ബാധിക്കും വിധമാണ് സ്ഥലം മാറ്റമെന്നാണ് വിമര്‍ശനം. വിശ്വംഭരനെ കാസര്‍കോട് ക്രൈംബ്രാഞ്ചിലും ഹരീഷിന് കോഴിക്കോട്ടേക്കുമാണ് മാറ്റിയത്. സിപിഎമ്മുകാര്‍ പ്രതികളായ കേസ് അട്ടിമറിക്കാന്‍ ആദ്യം തൊട്ടേ നടത്തുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് നടപടിയെന്നാണ് സൂചന.
അതേസമയം, നസീര്‍ വധശ്രമക്കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ രണ്ട് സിപിഎമ്മുകാരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കും. കതിരൂര്‍ ആണിക്കാംപൊയില്‍ കൊയിറ്റി വീട്ടില്‍ സി. ശ്രീജിന്‍, കാവുംഭാഗം ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്സില്‍ റോഷന് ആര്. ബാബു എന്നിവരാണ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയത്. ഇവരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
തലശേരി കയ്യാത്ത് റോഡില്‍ നസീറിനെ അക്രമികള്‍ പിന്തുടര്ന്ന് വെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ വിവിധ ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. അതേസമയം, നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി കമ്മിഷനെ നിയോഗിച്ച് കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പ് പ്രഹസനമെന്നും ആരോപണം ഉയര്‍ന്നു. നസീറിനു നേരെയുള്ള ആക്രമണത്തില്‍ പാര്‍ട്ടി എംഎല്‍എയ്ക്കടക്കം ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെ മുഖം രക്ഷിക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നാടകമാണ് തെളിവെടുപ്പെന്നാണ് ആരോപണം. ആദ്യം തൊട്ട് പാര്‍ട്ടിക്ക് പങ്കില്ലെന്ന് വരുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും സൂചന. തലശ്ശേരിയിലെ പാര്‍ട്ടി അംഗങ്ങളായ ഇരുപതോളം പേരെ ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ച് വരുത്തിയായിരുന്നു തെളിവെടുപ്പ്.
മെയ് 18ന് രാത്രിയാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മൂന്നു പേര് നേരത്തെ അറസ്റ്റിലായിരുന്നു. സിപിഎം നേതാവും തലശ്ശേരി എംഎല്‍എയുമായ എ.എന്‍. ഷംസീറാണ് അക്രമത്തിന് പിന്നിലെന്ന് നസീര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നാണ് നസീറിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: