പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 40 കി.മീ. വരെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര സൗജന്യമാണ്. മൂന്നുമാസത്തെ കാര്‍ഡിന് 10 രൂപ ഫീസും ആദ്യതവണ കാര്‍ഡ് എടുക്കാന്‍ നൂറുരൂപ സര്‍വീസ് ചാര്‍ജുമാണ് ഈടാക്കുന്നത്.
കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്ന ഈ രീതി മാറ്റണം. 10രൂപ വീതം പിരിക്കാന്‍ മാത്രമായി എല്ലാ സ്റ്റേഷനിലും രണ്ടു ജീവനക്കാര്‍വീതം വേണം. അവര്‍ക്കുള്ള ശമ്പളംപോലും ഒരുമാസം ലഭിക്കില്ല. സ്കൂളില്‍നിന്നുതന്നെ ഫോട്ടോപതിച്ച കാര്‍ഡ് നല്കിയാല് കോര്‍പറേഷന്റെ ജോലിയും ചെലവും കുറയും. കുട്ടികള്‍ ക്ലാസ് മുടക്കി കാര്‍ഡിനായി ബസ് സ്റ്റേഷനില്‍ കാത്തുനില്ക്കുന്ന സാഹചര്യവും ഒഴിവാക്കാം. ഒപ്പം, ഇപ്പോഴത്തെ പൂര്‍ണ സൗജന്യത്തിനു പകരം സ്വകാര്യബസില്‍ വാങ്ങുന്ന രീതിയില്‍ കാല് ഭാഗം ചാര്‍ജ് (2/3/4/5/6/7 രൂപ) ഈടാക്കുകയും വേണം.
ജോഷി ബി ജോണ്‍, മണപ്പള്ളി, കൊല്ലം
ബാങ്കുകള്‍ കാണിക്കുന്നത് കൊടും ക്രൂരത
സര്‍ഫാസി നിയമത്തിന്റെ ബലത്തി ല്‍ ചില ബാങ്ക്അധികൃതര്‍ പാവപ്പെട്ട ജനങ്ങളോട് കാണിക്കുന്നത് കൊടുംക്രൂരതയാണ്. ലോണിന് അപേക്ഷിച്ചാല്‍ പല കാരണങ്ങള്‍ പറഞ്ഞ്് വട്ടം ചുറ്റിക്കുകയെന്നത് ഒരുതരം ഹോബിയാണ് ചില ബാങ്ക്മാനേജര്‍മാര്‍ക്ക്. പാവം കര്‍ഷകരും കര്ഷകതൊഴിലാളികളും നിവൃത്തികേടുകൊണ്ടാണ് ലോണെടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്. ഇതൊന്നും ബാങ്കുകാര്‍ക്ക് പ്രശ്നമല്ല. ഏതുവിധേനയെങ്കിലും ചൂഷണം ചെയ്ത് ബാങ്കിന് മുതല്‍ കൂട്ടണം എന്നൊരൊറ്റ ചിന്ത. വീടിന്റെ ലോണായാലും കാര്‍ഷിക ലോണായാലും ബാങ്കില്‍നിന്ന് മാനേജരോ ഫീല്‍ഡ് ഓഫീസറോ വന്ന് നോക്കണം.
മാനേജര്‍ പരിശേധനയ്ക്ക് വന്നാല്‍ 5000, ഫീല്‍ഡ് ഓഫീസര്‍ വന്നാല്‍ 3000, ഇതിനെല്ലാം പുറമെ ബാങ്കിന്റെ നിയമോപദേശകന് പത്തായിരത്തില്‍ കുറഞ്ഞ ഫീസില്ല. ഇതിനെതിരെ ആരും പ്രതികരിക്കാറില്ല.
എങ്ങനെയെങ്കിലും ലോണ്‍ കിട്ടണമെന്ന ചിന്ത മാത്രം. ഇത് ബാങ്കുകാര്‍ക്ക് നല്ലൊരവസരമായി മാറുന്നു. കുടിശികയായാല്‍ ഭീഷണിപ്പെടുത്തി മാനസികമായി തകര്‍ത്ത് കിടപ്പാടം വില്‍പ്പിച്ചെങ്കിലും ബാങ്കിന്റെ കടം വസൂലാക്കും. ഇത്തരം മനുഷത്വരഹിത പ്രവര്‍ത്തനങ്ങള്‍മൂലം നിരവധിയാളുകള്‍ ആത്മഹത്യചെയ്യുന്നു. ഇത്തരം ദ്രോഹനടപടികളില്‍നിന്ന് ബാങ്കുകാരെ പിന്തിരിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം.
ഗോവിന്ദന്, പാനൂര്‍
ചാനല്‍ ന്യൂസിന്റെ കപടമുഖം
‘മാവോയിസ്റ്റുകള്‍ക്ക് പരിവേഷം ചാര്‍ത്തി സൈന്യത്തെ അപമാനിച്ചു’ എന്ന ജന്മഭൂമി വാര്‍ത്ത ഒരു വാര്‍ത്താ ചാനലിന്റെ കപടമുഖം തുറന്നുകാട്ടുന്നതാണ്. നരേന്ദ്ര മോദിയെയും ഭാരതീയ ജനതാ പാര്‍ട്ടിയെയും കരിവാരിത്തേക്കുക ഈ ചാനലിന്റെ സ്ഥിരം പരിപാടിയാണ്. ഈ കാര്യത്തില്‍ അവരുടെ വാര്‍ത്താ എഡിറ്റര്‍മാര്‍ക്കും വാര്‍ത്താ അവതാരകര്‍ക്കും പ്രത്യേക പരിശീലനം ലഭിക്കുന്നുണ്ട്. ഒരു ഇടതുപക്ഷ മുഖച്ഛായ ഇവരുടെ എഡിറ്റര്‍മാര്‍ക്കുണ്ട്. സമൂഹമാധ്യമങ്ങള്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചത് അഭിനന്ദനാര്‍ഹം തന്നെ.
ഒപിഎസ് മേനോന്, ചിറ്റൂര്‍
ജനാധിപത്യത്തില്‍ എല്ലാം ജനങ്ങളല്ലേ?
അത്യാപത്ഘട്ടത്തില്‍ വര്‍ഗ്ഗശത്രുവിനോടുപോലും ശത്രുതമറന്ന് കെഞ്ചി കാലുപിടിക്കുകയും സഹായം ലഭിച്ച് ശ്വാസം നേരേവിടാറായപ്പോള്‍ താന്‍ പോടോയെന്ന് ആക്രോശിക്കുന്ന നന്ദിയില്ലായ്മയും നെറികേടും സിപിഎമ്മിനല്ലാതെ മറ്റാര്‍ക്കാ ഉണ്ടാവുക?
പാര്‍ട്ടിയുടെ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ പ്രസ്താവന അതികേമം. ‘ബിജെപി വന്നാല്‍ പിന്നെ പോകില്ലത്രെ’! ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതല്ലേ ബിജെപിയെ? ഇവരെപ്പോലെ കള്ളവോട്ട് ചെയ്തിട്ടോ വോട്ടര്‍മാരെ ഭിന്നിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തിയും നേടുന്ന ഭൂരിപക്ഷമൊന്നും ബിജെപിക്കില്ലല്ലോ. ചതി, വഞ്ചന, വര്‍ഗീയത ഉണ്ടാക്കല്‍, ഭിന്നിപ്പിക്കല്‍, പീഡനം മുതലായ എല്ലാ പൈശാചികതയും കൈമുതലായുള്ള ഇവരില്‍നിന്ന് മോചനം മോഹിക്കുന്ന ജനങ്ങള്‍ ബിജെപിയെ പരീക്ഷിക്കുന്നു. ആ പ്രതീക്ഷ തെറ്റായിരുന്നില്ലെന്ന് ബോധ്യപെടുമ്പോള്‍ വീണ്ടും ജനങ്ങള്‍ അവരെതന്നെ ഭരണം ഏല്‍പ്പിക്കുന്നതല്ലേ സത്യം.
വാസുദേവ്, നെല്ലായി
ഒത്തുകളിച്ചിട്ട് എന്തായി?
കേന്ദ്രത്തില്‍ ബിജെപി നയിക്കുന്ന ഭരണകൂടം വീണ്ടും വരുമെന്ന് ഉറപ്പിച്ച തെരഞ്ഞെടുപ്പ്. കേരളത്തില്‍നിന്ന് എന്‍ഡിഎയുടെ ഒരാളെപ്പോലും ജയിപ്പിച്ചയയ്ക്കില്ലായെന്ന് തീരുമാനിച്ച മുന്നണികള്‍ ഭൂരിപക്ഷ ജനഹിതത്തിനെതിരായി ഒത്തുകളിച്ച് എന്‍ഡിഎയെ തോല്പിച്ചിട്ടും എന്തായി? കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കേരളത്തില്‍നിന്ന് ഒരു മന്ത്രിയും വന്നു.
ഹരി കള്ളിക്കാട്ടില്‍, പെരിന്തല്‍മണ്ണ
നടപടി സ്വീകരിക്കണം
കേരള ലോകായുക്ത, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്, എന്നീ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്കി ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അതുവഴി പല കേസുകളും ഹൈക്കോടതികളില്‍ പോകാതെ ഇവിടെത്തന്നെ പരിഹാരം കാണാന്‍ കഴിയും.
അരുണ്‍. സി, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: