തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ വിശദപരിശോധനയ്ക്ക് സിഡാക്കിന് കൈമാറി. അപകടത്തിനു ശേഷം കാണാതായ ഫോണ്‍ പിന്നീട് സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡിആര്എ കണ്ടെത്തിയിരുന്നു.
ബാലഭാസ്കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ വാഹനമോടിച്ചത് അര്ജുന് തന്നെയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നന്ദുവും പറയുന്നത് വാഹനം ഓടിച്ചിരുന്നത് അര്‍ജുനാണെന്നാണ്.
എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി പറയുന്നത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്നാണ്. അപകടസമയത്ത് ബാലഭാസ്കറിന്റെ കാറിനൊപ്പം ഒരു വെള്ള സ്വിഫ്റ്റ് കാറുമുണ്ടായിരുന്നതായും ഇദ്ദേഹം പറയുന്നു. നന്ദുവിന്റെയും അജിയുടെയും മൊഴികള്‍ തമ്മില്‍ വൈരുധ്യങ്ങള്‍ നില്ക്കുമ്പോള് തന്നെ മൊഴികളില്‍ കൂടുതല്‍ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി.
ഫോറന്‍സിക് വിദഗ്ദരുടെ സാന്നിധ്യത്തില്‍ അര്‍ജുനില്‍ നിന്ന് വീണ്ടും വിശദമായ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മറ്റ് ചില പരിശോധന ഫലങ്ങള്‍ കൂടി കിട്ടിയശേഷമായിരിക്കും ചോദ്യം ചെയ്യല്‍.
അതേസമയം അപകടത്തില്‍പ്പെടുമ്പോള്‍ ബാലഭാസ്കറിന്റെ കാറില്‍ 44 പവന് സ്വര്‍ണവും രണ്ടു ലക്ഷം രൂപയും ഉണ്ടായിരുന്നതില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും കുട്ടിയുടെയും ആഭരണങ്ങളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ആഭരണങ്ങള്‍ നേരത്തെ തന്നെ പോലീസ് ലക്ഷ്മിക്ക് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: