തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പലരുടേയും ഫോണ്‍ രേഖകള്‍ പരിശോധിച്ചു തുടങ്ങി. അതോടൊപ്പം ഫോറന്‍സിക് വിഭാഗത്തോട് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും ക്രൈംബ്രാഞ്ച് കത്ത് നല്കി. അപകടം നടന്ന ശേഷം ആശുപത്രിയില്‍ എത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് ഓരോ ദിവസവും മൊഴികള്‍ പുറത്തു വരുന്നു. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ് തമ്പിക്ക് ബാലഭാസ്കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന സംശയം ശക്തമാകുമ്പോഴാണ് വ്യത്യസ്ത മൊഴികള്‍ പുറത്തു വരുന്നത്.
തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ബാലഭാസ്കര്‍ ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചെന്ന പ്രകാശ് തമ്പിയുടെ മൊഴി ശരിവച്ച് സുഹ്യത്ത് ജമീല്‍. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തയേക്കുള്ള യാത്രാമധ്യേ കൊല്ലത്തുള്ള ജ്യൂസ് കടയില്‍ നിന്നും ജ്യൂസ് കഴിച്ചശേഷം ബാലഭാസ്കര്‍ ഡ്രൈവിങ് സീറ്റിലേയ്ക്ക് പോയെന്നാണ് കാറോടിച്ചിരുന്ന അര്ജുന് നേരത്തെ ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്ന മൊഴി. ജ്യൂസ് കട ഉടമ ഷംനാദ് ആദ്യം പറഞ്ഞത് ഈ ദ്യശ്യങ്ങള്‍ പ്രകാശ് തമ്പി വന്ന് പരിശോധിച്ചുവെന്നാണ്. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഇത്തരത്തില്‍ മൊഴി നല്കിയ കടയുടമ പിന്നീട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇത് മാറ്റിപ്പറഞ്ഞു.
താന്‍ കടയില്‍ പോയി സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതായി പ്രകാശ് തമ്പിയും സമ്മതിച്ചിട്ടുണ്ട്. കാറോടിച്ചത് താനാണെന്നാണ് അര്ജുന് ആദ്യം പറഞ്ഞത്. ബാലഭാസ്കറാണ് ഓടിച്ചതെന്ന് പിന്നീടു മാറ്റിപ്പറഞ്ഞപ്പോള്‍ വിശ്വാസ്യത മനസ്സിലാക്കാനാണ് താന്‍ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതെന്നും ഒപ്പം രണ്ട് സുഹ്യത്തുക്കള്‍ ഉണ്ടായിരുന്നുവെന്നും ശനിയാഴ്ച ജയിലില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ ഡിവൈഎസ്പി കെ. ഹരികൃഷ്ണനോട് പ്രകാശ് തമ്പി പറഞ്ഞിരുന്നു.
പ്രകാശ് തമ്പിയുടെ മൊഴി ശരിയെന്നാണ് സുഹൃത്ത് ജമീല്‍ പറയുന്നത്. തങ്ങളോടൊപ്പം സനല്‍രാജ് എന്ന് വിളിക്കുന്ന ജിക്കുവും പോയിരുന്നു. മൊഴിയുടെ വിശ്വാസ്യത പരിശോധിക്കാന്‍ മാത്രമാണ് പോയത്. മറ്റ് കാര്യങ്ങളെക്കുറിച്ച് അറിവില്ല. ഇവരുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: