ലണ്ടന്‍: കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂസിലന്‍ഡ് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ സെമിഫൈനലിലേക്ക് ചുവട് വയ്ക്കുന്നു. മൂന്നാം മത്സരത്തില്‍ കിവീസ് ഏഴു വിക്കറ്റിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളില്‍ ആറു പോയിന്റുമായി അവര്‍ പോയിന്റ് നിലയില്‍ മുന്നിട്ടുനില്‍ക്കുകയാണ്.
നായകന് കെയ്ന്‍ വില്യംസണിന്റെ ബാറ്റിങ്ങ് മികവും ജിമ്മി നീഷാമിന്റെ ബൗളിങുമാണ് ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം വിജയം സമ്മാനിച്ചത്. നീഷാം പത്ത് ഓവറില്‍ 31 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ പിഴുതെടുത്തതോടെ അഫ്ഗാനിസ്ഥാന് 41.1 ഓവറില്‍ 172 റണ്‍സിന് ഓള് ഔട്ടായി.
തുടര്‍ന്ന് മുന്നില്‍ നിന്ന് നയിച്ച നായകന് വില്യംസണിന്റെ മികവില്‍ 32.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി കിവീസ് വിജയത്തിലേക്ക് പറന്നുയര്‍ന്നു.
വില്യംസണ് 99 പന്തില്‍ 79 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒമ്പത് പന്തുകള്‍ അതിര്‍ത്തികടത്തി. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പേ ഓപ്പണര്‍ ഗുപ്റ്റിലിനെ നഷ്ടമായെങ്കിലും കോളിണ്‍ മണ്‍റോയും ടെയ്ലറും വില്യംസണിനൊപ്പം പൊരുതിയതോടെ ന്യൂസിലന്‍ഡ് വിജയം നേടി.
മണ്‍റോ 24 പന്തില്‍ നാല് ഫോറുകളുടെ അകമ്പടിയില്‍ 22 റണ്‍സ് നേടി. ടെയ്ലര് 52 പന്തില്‍ ആറു ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 48 റണ്‍സ് എടുത്തു. ലാത്തം 13 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ബാറ്റിങ്ങിനയ്ക്കപ്പെട്ട അഫ്ഗാനിസ്ഥാന് ഹസ്മത്തുള്ള ഷാഹിദിയുടെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് 172 റണ്‍സിലെത്തിയത്. ഷാഹിദി 99 പന്തില്‍ 59 റണ്‍സ് നേടി. ഒമ്പത് ബൗണ്ടറിയുള്‍പ്പെട്ട ഇന്നിങ്ങ്സ്. ഓപ്പണര്‍ ഹസ്റത്തുളള സസായ് (34), നൂര്‍ അലി സദ്രാന് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അഫ്ഗാനിസ്ഥാന്റെ ആറു ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായി.
ന്യൂസിലന്‍ഡിനായി ഫെര്‍ഗുസണും മിന്നുന്ന ബൗളിങ് നടത്തി. 9.1 ഓവറില്‍ 37 റണ്‍സിന് നാലു വിക്കറ്റ് പോക്കറ്റിലാക്കി.
ലെഗ് സ്പിന്നര്‍ റാഷിദ് ഖാനെ കൂടാതെയാണ് അഫ്ഗാനിസ്ഥാന് ഫീല്‍ഡിങ്ങിനിറങ്ങിയത്. ബാറ്റിങ്ങിനിടെ പേസര്‍ ഫെര്‍ഗുസന്റെ ബൗണ്‍സര്‍ റാഷിദ് ഖാന്റെ തലയില്‍ കൊണ്ട് പരിക്കേറ്റിരുന്നു.
ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെയും ബംഗ്ലാദേശിനെയും കീഴടക്കി. അവസാന 12 ലോകകപ്പ് മത്സരങ്ങളില്‍ പതിനൊന്നിലും ന്യൂസിലന്‍ഡ് വിജയം സ്വന്തമാക്കി.ഇതിനിടയില്‍ 2015 ലെ ഫൈനലില്‍ ഓസ്ട്രേലിയയോട് മാത്രമാണ് ന്യൂസിലന്‍ഡ് തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: