കൊല്ലം: സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ പ്രത്യേകപദ്ധതിക്ക് തുടക്കമാകുന്നു. കേന്ദ്രഫിഷറീസ് മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പും സന്നദ്ധസംഘടനകളും പദ്ധതി ഏകോപിപ്പിക്കും.
ആദ്യഘട്ടത്തില്‍ അഷ്ടമുടി, വേമ്പനാട് കായലുകളിലെ പ്രത്യേക മേഖലകളിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ പൂര്‍ണ നിര്‍വഹണ രേഖ ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച ധനസമാഹരണം സംബന്ധിച്ച് ചില അവ്യക്തതകള്‍ ഉണ്ട്. അത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
കായലിന്റെ വിവിധപ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായ പ്രത്യേകത അനുസരിച്ച് മേഖലകളായിത്തിരിച്ച് ഇവിടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സഹായത്തോടെ പ്രത്യേകദൗത്യ സംഘം രൂപീകരിക്കുന്നു. ഏകീകരണ ബോര്‍ഡ് രൂപീകരിച്ച് അതിന് കീഴിലായിരിക്കും ദൗത്യ സംഘത്തിന്റെ പ്രവര്‍ത്തനം. ഇതിന് ഉടന്‍തന്നെ കൊല്ലം കേന്ദ്രമാക്കി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. മത്സ്യങ്ങളുടെ പ്രജനനം, സംരക്ഷണം അടക്കമുള്ള പശ്ചാത്തലം ദൗത്യസംഘങ്ങളുടെ സഹായത്തോടെ നടപ്പാക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഉള്‍നാടന്‍ മത്സ്യബന്ധനം കൂടുതല്‍ കരുത്താര്‍ജിക്കും.
എന്നാല്‍ സംസ്ഥാനത്ത് നടന്നുവരുന്ന അനധികൃത ഉള്‍നാടന്‍ മത്സ്യബന്ധനത്തിനു നിയന്ത്രണമേര്‍പ്പെടുത്താനും വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി നിയമനിര്‍മ്മാണവും പദ്ധതിയിടുന്നു. അശാസ്ത്രീയമായ മത്സ്യബന്ധനം ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയുന്നതിനു കാരണമാവുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: