തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്പകള്‍ക്ക് സര്‍ഫാസി നിയമം ചുമത്തുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യ സംബന്ധിച്ച് ഐ.സി. ബാലകൃഷ്ണന് നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സര്‍ഫാസി നിയമം നിരവധി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചു. സഹകരണ ബാങ്കുകളും സര്‍ഫാസി നിയമം നടപ്പിലാക്കുകയാണെന്ന് ഐ.സി ബാലകൃഷണന് ആരോപിച്ചു.
ഇടുക്കിയിലും വയനാട്ടിലുമായി സമീപകാലത്ത് 15 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. രണ്ട് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള നടപടികള്‍ സ്വീകരിക്കും. പ്രളയം കാര്‍ഷിക മേഖലയെ തകര്‍ത്തു. ഇതോടെ കര്‍ഷകര്‍ മാനസിക സമ്മര്‍ദത്തിലായി. കാര്‍ഷിക മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപവരെയുള്ള കൃഷിവായ്പകള്‍ കാര്‍ഷിക കടാശ്വാസത്തില്‍ ഉള്‍പ്പെടുത്തി. യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ആസിയാന്‍ കരാര്‍ മുതലാണ് ഇന്ത്യയിലെ കര്‍ഷകര്‍ ദുരിതത്തിലായതെന്ന് മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത് 2600 ലേറെ കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകള്‍ സര്‍ഫാസി നിയമ പ്രകാരം ജപ്തി നോട്ടീസ് നല്‍കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറോട്ടോറിയം കാലാവധി നീട്ടാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഉത്തരവ് ഇറക്കണം. എന്നാല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയില്ല. ഒടുവില്‍ തെരഞ്ഞെടുപ്പുപെരുമാറ്റ ചട്ടത്തിന്റെ പേരുപറയുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഉത്തരവ് ഇറക്കാതെ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്കി. അടിയന്തരപ്രമേയ നോട്ടിസിന്മേലുള്ള ചര്‍ച്ച നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
ഇരുകൂട്ടരും വാചാലമായി സംസാരിക്കുന്നതല്ലാതെ കര്‍ഷകര്‍ക്ക് വേണ്ടുന്ന പ്രായോഗികമായ കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യ സര്‍ക്കാരിന്റെ കഴിവ് കേടാണെന്ന് ഇറങ്ങിപ്പോകുന്നതിനിടെ രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: