ലണ്ടന്‍: ലോകകപ്പില്‍ ഓസീസിന്റെ വിജയക്കുതിപ്പിന് വിരാമം. തുടര്‍ച്ചയായ ഒമ്പതാം വിജയം മോഹിച്ചിറങ്ങിയ നിലവിലെ ചാമ്പ്യന്മാര് ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. 36 റണ്‍സിനാണ്് തോറ്റത്. 353 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഓസീസ് 316 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 352 റണ്‍സാണെടുത്തത്.
ഏകദിനങ്ങളില്‍ തുടര്‍ച്ചയായ പത്ത് വിജയങ്ങള്‍ക്കും ശേഷം ഓസീസിന്റെ ആദ്യ തോല്‍വിയും ഇതു തന്നെ. അടുത്തിടെ ഇന്ത്യയില്‍ പര്യടനം നടത്തിയ അവര്‍ 0-2 ന് പിന്നില്‍ നിന്ന് പൊരുതിക്കയറി 3-2ന് പരമ്പര നേടിയശേഷം ഇതാദ്യമായാണ് തോല്‍വിയറിയുന്നത്.
സെഞ്ചുറി കുറിച്ച ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഇംഗ്ലണ്ടിലെ പത്തൊമ്പത് ഏകദിന ഇന്നിങ്ങ്സുകളില്‍ ആയിരം റണ്‍സായി. ഇതോടെ ഇംഗ്ലണ്ടില്‍ വേഗത്തില്‍ ആയിരം റണ്‍സ് നേടുന്ന വിദേശതാരമായി. വിവിയന്‍ റിച്ചാര്‍ഡ്സിന്റെ റെക്കോഡാണ് മറികടന്നത്. വിന്‍ഡീസ് താരമായ വിവിയന്‍ റിച്ചാര്‍ഡ്സ് 21 ഇന്നിങ്ങ്സിലാണ് ആയിരം റണ്‍സ് തികച്ചത്.
രോഹിത് ശര്‍മ ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ രണ്ടായിരം റണ്‍സ് നേടുന്ന നാലാമത്തെ താരമായി. ശിഖര്‍ ധവാന്- രോഹിത് ശര്‍മ സഖ്യം ഓസ്ട്രേലിയയെ വിറപ്പിച്ച ഏറ്റവും മികച്ച ഓപ്പണിങ് സഖ്യമായി.
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഈ മത്സരത്തില്‍ ഒരു നാഴികകല്ലുകൂടി പിന്നിട്ടു. 82 റണ്‍സ് നേടിയ കോഹ്ലി ഏകദിനത്തിലെ അമ്പതാം അര്‍ധ സെഞ്ചുറി കുറിച്ചു.
വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനായി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (56), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (36) മുന്‍ നായകന് സ്റ്റീവ് സ്്മിത്ത് (69), ഖവാജ (42), അലക്സ് കാറി (55 നോട്ടൗട്ട്) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. തകര്‍ത്തടിച്ച ഗ്ലെന്‍ മാക്സ്വെല് 28 റണ്‍സിന് പുറത്തായത് ഓസീസിന് തിരിച്ചടിയായി. പതിനാല് പന്തില്‍ അഞ്ചു ഫോറുകളുടെ മികവിലാണ് മാക്സ്വെല് 28 റണ്‍സ് നേടിയത്.
ഇന്ത്യന്‍ പേസര്‍മാരായ ഭുവനേശ്വര്‍ കമാറും ജസ്പ്രീത് ബുംറയും മൂന്ന്് വിക്കറ്റ് വീതം വീഴ്ത്തി. ബുംറ പത്ത് ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്തു. ഭുവനേശ്വര്‍ കുമാര്‍ പത്ത് ഓവറില്‍ അമ്പത് റണ്‍സാണ് വിട്ടുകൊടുത്തത്.
ഈ വിജയത്തോടെ ഇന്ത്യക്ക് രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റായി. അടുത്ത മത്സരത്തില്‍ ഇന്ത്യ 13 ന് ട്രെന്റ് ബ്രിഡ്ജില്‍ ന്യൂസിലന്‍ഡിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: