പെരിയ : എസ്എഫ്ഐ ഭീഷണിയെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്ന് ടിസി വാങ്ങി. കല്യോട്ട് കൊല്ലപ്പെട്ട ശരത്ലാലിന്റെ ബന്ധു ദീപക്കിനാണ് ഈ ദുരനുഭവമുണ്ടായത്. അഡ്മിഷന് ലഭിച്ച സ്കൂളില്‍ നിന്ന് ഭീഷണി രൂക്ഷമായതോടെ പോലീസ് സംരക്ഷണത്തില്‍ എത്തിയാണ് വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്ന് ടിസി വാങ്ങിയത്.
രവീണേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സയന്‍സ് ഗ്രൂപ്പിലാണ് ദീപക് ചേര്‍ന്നത്. പ്രവേശനദിവസം തന്നെ എസ്എഫ്ഐക്കാര്‍ ഒരു കാര്‍ഡ് കൊടുത്തിട്ട് ഇതുമായി ക്ലാസില്‍ പോയാല്‍ മതിയെന്ന്് കല്‍പ്പിച്ചുവെന്ന് ദീപക് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം ക്ലാസിലെത്തിയ ദീപക്കിനോട് കാര്‍ഡ് എവിടെയെന്ന് ചോദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതറിഞ്ഞ വീട്ടുകാര്‍ സ്ഥലം മാറ്റ അപേക്ഷ നല്കി.
പെരിയ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ദീപക്കിന് പ്രവേശനം കിട്ടി. എന്നാല്‍ ടിസി വാങ്ങാന്‍ ഇങ്ങോട്ടുവന്നാല്‍ ആക്രമിക്കും എന്ന ശബ്ദസന്ദേശം വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണുകളില്‍ തുടരെ വന്നു. ഇതേത്തുടര്‍ന്ന് കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു.
ഹൊസ്ദുര്‍ഗ് പോലീസിന്റെ സംരക്ഷണത്തില്‍ വിദ്യാര്‍ത്ഥി തിങ്കളാഴ്ച സ്കൂളിലെത്തി ടിസി വാങ്ങി. പിന്നീടും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം വാട്സാപ്പില്‍ വന്നതായി ദീപക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: