തിരുവനന്തപുരം : വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്.
കേസില്‍ ഇതുവരെ മൂന്ന് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ എംഎല്‍എ ഓഫീസിലേക്ക് വിളിച്ച് വരുത്തി എ.എന്‍. ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് സി.ഒ.ടി. നസീര്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷം ഇക്കാര്യം പലതവണ ഓര്‍മിപ്പിച്ചെങ്കിലും മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയില്ല.
പൊതു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവര്‍ത്തിച്ചെങ്കിലും സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
അതേസമയം ആക്രമണത്തില്‍ എ.എന്‍ ഷംസീറിന്റെ പേരില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് നസീര്‍ അറിയിച്ചു. വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണ്. അവര്‍ ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും സംഭവത്തില്‍ ഷംസീറിനുള്ള പങ്ക് വിശദമായി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് സിഒടി നസീര്‍ പറഞ്ഞു.
ആശയഭിന്നതയുള്ളവരെ ആക്രമിച്ച് കീഴടക്കുന്നതാണ് രീതി. മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഗൂഢാലോചനയെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. തലശേരി സിഐ വിശ്വംഭരന് വീട്ടില്‍ വന്നാണ് മൊഴിയെടുത്തത് .തലേശരി എംഎല്‍എ എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയ കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് എന്തുകൊണ്ടാണ് പുറത്ത് പറയാത്തതെന്നും സിഒടി നസീര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: