തിരുവനന്തപുരം: ഭീതി ഒഴിയാതെ തീരം. ഏഴ് വീടുകള്‍ കൂടി തകര്‍ന്നു. നൂറോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. കാലവര്‍ഷത്തെ തുടര്‍ന്ന് കനത്ത മഴയില്‍ തീരദേശമേഖലയില്‍ ഭീതി വര്‍ധിക്കുകയാണ്.
രൂക്ഷമായ കടലാക്രമണവും അത് തടയാന്‍ പദ്ധതികളില്ലാത്തതുമാണ് തീരവാസികളെ ഭയപ്പെടുത്തുന്നത്. അടിച്ചു കയറിയ കൂറ്റന്‍ തിരമാലകളില്‍ തിങ്കളാഴ്ച ഏഴ് വീടുകളാണ് തകര്‍ന്നത്. കൊച്ചു തോപ്പ്, സെന്റ് ആന്റണീസ് ജംഗ്ഷന്, കറുപ്പായി റോഡ് എന്നിവിടങ്ങളിലാണ് വീടുകള്‍ തകര്‍ന്നത്. പരാതികള്‍ ഏറിയതോടെ റവന്യു അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. അപകടമേഖലയിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്ന് അവര്‍ ഉറപ്പ് നല്കി.
ഞായറാഴ്ചത്തെ കടലാക്രമണത്തില്‍ ആറ് വീടുകളാണ് കടലെടുത്തത്. ഇതോടെ രണ്ട് ദിവസത്തിനിടെ പതിനഞ്ചോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നിരവധി വീടുകള്‍ അപകടഭീഷണിയില്‍ നില്ക്കുന്നു. നൂറോളം വീടുകള്‍ ഏത് സമയവും തകരാമെന്ന നിലയിലാണ്. എന്നാല്‍ വീടുകള്‍ തകര്‍ന്നിട്ടും റവന്യൂ അധികൃതര്‍ തീരത്തേക്ക് തിരിഞ്ഞ് നോക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി.തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്താന്‍ തയാറായത്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പൂന്തുറ മുതല്‍ വേളി വരെയുള്ള തീരപ്രദേശത്തേക്ക് തിരമാലകള്‍ ശക്തിയായി അടിച്ചുകയറാന്‍ തുടങ്ങിയത്. കുഴിവിളാകം, വലിയതുറ, ചെറിയതുറ മേഖലകളിലാണ് ആദ്യം ശക്തമായ തിരമാലകള്‍ തീരത്തേക്ക് അടിച്ച് കയറിയത്. നിരവധി വീടുകളും തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങളും ഇതില്‍ തകര്‍ന്നു. തിരമാലകള്‍ ശക്തമായാല്‍ തങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് തീരവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: