കണ്ണൂര്‍: മുന്‍ സിപിഎം നേതാവും തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന സി.ഒ.ടി. നസീറിന് നേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നതോടെ സിപിഎം പൂര്‍ണമായും പ്രതിരോധത്തിലായി. അക്രമം നടന്ന ഘട്ടംതൊട്ട് പാര്‍ട്ടിക്ക് പങ്കില്ലെന്ന് പ്രസ്താവനയിറക്കിയ സിപിഎം നേതൃത്വത്തിന് ഓരോ ദിവസവും പുറത്തു വരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ കനത്ത തിരിച്ചടിയാകുകയാണ്.
ഒരുഭാഗത്ത് സംസ്ഥാന ഭരണം ഉപയോഗിച്ച് ആദ്യ ഘട്ടംതൊട്ട് കേസ് അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടത്തുമ്പോഴും ദിനംപ്രതി വധശ്രമവുമായി ബന്ധപ്പെട്ട് പുതിയ പുതിയ വെളിപ്പെടുത്തലുകളും കണ്ടെത്തലുകളുമാണ് പുറത്ത് വരുന്നത്. വെട്ടിക്കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നസീറിനെ ആക്രമിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.
ദൃശ്യങ്ങളില്‍ നസീര്‍ സുഹൃത്ത് സി.എച്ച്. നൗറിഫിനൊപ്പം ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ അക്രമിസംഘം പിന്നാലെയെത്തി ബൈക്കിടിച്ചു വീഴ്ത്തുന്നത് കാണാം. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നസീറിനെ അക്രമികള്‍ പിന്തുടരുന്നു. മുന്നോട്ടു പോയ ശേഷം തിരിഞ്ഞോടിയപ്പോള്‍ നസീറിനെ അക്രമികള്‍ അടിച്ചുവീഴ്ത്തുന്നു. പിന്നെ തുരുതുരാ അടിയും വെട്ടും. തടുക്കാന്‍ കയ്യും കാലും ഉയര്‍ത്തുമ്പോള്‍ കൈകാലുകളില്‍ ആഞ്ഞടിക്കുന്നു. രണ്ടുപേര്‍ അടിക്കുകയും വെട്ടുകയും ചെയ്യുമ്പോള്‍ ഒരാള്‍, വീണു കിടക്കുന്ന നസീറിന്റെ ദേഹത്തേക്ക് പലതവണ മോട്ടോര്‍ ബൈക്ക് ഓടിച്ചു കയറ്റി. രക്ഷിക്കാന്‍ ഓടിയെത്തുന്ന സുഹൃത്ത് നൗറിഫിനെ ബൈക്ക് കൊണ്ട് ഇടിച്ചിടുന്നു. ഈ സംഭവങ്ങള്‍ക്കിടയില്‍ വാഹനങ്ങളും കാല്‍നടക്കാരുമൊക്കെ കടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
നസീറിനെ കോഴിക്കോട് ആശുപത്രിയില്‍ സന്ദര്‍ശിച്ച് സിപിഎമ്മിന് വധശ്രമത്തില്‍ പങ്കില്ലെന്ന് ജില്ലാ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടറിയുമടക്കമുളള നേതാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്ട്ടിക്കാര് പിടിയിലായതോടെ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായി. തുടര്‍ന്ന് നസീര്‍ തന്നെ തന്നെ അക്രമിച്ചതിന് പിന്നില്‍ പാര്‍ട്ടി ജനപ്രതിനിധിക്കും ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കി.
സിപിഎം നേതാവായ തലശ്ശേരി എംഎല്‍എ ഷംസീറാണ് തന്നെ അക്രമിച്ചതിന് പിന്നിലെന്ന് നസീര്‍ പറഞ്ഞതോടെ സിപിഎം നുണ പൂര്‍ണമായും പൊളിഞ്ഞു. മാത്രമല്ല രണ്ട് സിപിഎമ്മുകാര്‍ പോലീസു പോലും അറിയാതെ കോടതിയില്‍ കീഴടങ്ങി റിമാന്റിലായതും വിവാദമായി. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതും വിവാദമായി.
ഒടുവില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് കേസിലെ പാര്‍ട്ടി അംഗങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണ കമ്മീഷനെവെച്ച് തലശ്ശേരിയിലെ ഇരുപതോളം പാര്‍ട്ടി അംഗങ്ങളെ വിളിച്ചു വരുത്തി തെളിവെടുക്കേണ്ട സ്ഥിതിവരെയായി. കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ ന്യൂനപക്ഷ അംഗമായ നസീറിനെ വിശുദ്ധ റംസാന് മാസത്തില്‍ത്തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ജില്ലയിലെ പാര്‍ട്ടിക്കുളളിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഇപ്പോഴും വലിയ ചര്‍ച്ചയാണ്. ഇത് സിപിഎമ്മിന് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: