ന്യൂദല്‍ഹി: കൊച്ചി മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ തല്ക്കാലം പൊളിക്കേണ്ടതില്ലെന്നും ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാമെന്നും സുപ്രീംകോടതി. അതുവരെ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അജയ് രസ്തോഗി എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. തീരപരിപാലന മേഖലയില്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന് മേയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
താമസക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് കൈമാറി. ജൂലൈ ആദ്യ ആഴ്ച ഹര്‍ജി പരിഗണിക്കും. ഫ്ളാറ്റുകള്‍ തീരപരിപാലന മേഖലയിലാണുള്ളതെന്ന് നിര്‍മാതാക്കള്‍ തങ്ങളെ അറിയിച്ചില്ലെന്നും പഞ്ചായത്ത് നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നതായും ഹര്‍ജിയില്‍ പറയുന്നു. നിര്‍മാതാക്കളും പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. കേരള തീരദേശ മാനേജ്മെന്റ് അതോറിറ്റി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അവരുടെ വാദം.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന് ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകളാണ് പൊളിക്കേണ്ടത്. ഒരുമാസത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നേരത്തെ ഉത്തരവിട്ടത്. പൊളിച്ചുനീക്കാനുള്ള കാലാവധി കഴിഞ്ഞദിവസം അവസാനിച്ചു.
2006ല്‍ മരട് പഞ്ചായത്തായിരിക്കെ സി.ആര്. സോണ്‍ മൂന്നില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. പിന്നീട് മരട് നഗരസഭയായി. നിലവില്‍ അപ്പാര്‍ട്ട്മെന്റുകളുള്ള സ്ഥലം സിആര്‍ സോണ്‍ രണ്ടിലാണെന്നും ഇവിടത്തെ നിര്‍മാണങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമുള്ള കെട്ടിട ഉടമകളുടെ വാദം കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: