അമ്പലപ്പുഴ: കടല്‍ക്ഷോഭ മേഖലയില്‍ അധികാരികള്‍ തിരിഞ്ഞു നോക്കിയില്ല, തീരവാസികള്‍ മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ചു. ഇന്നലെ വൈകിട്ട് ആറേമുക്കാലോടെയാണ് കാക്കാഴം പാലത്തിന് തെക്കു ഭാഗത്ത് ദേശീയപാത ഉപരോധിച്ചത്. നൂറുകണക്കിന് സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു ഉപരോധം നടത്തിയത്. ഇതേത്തുടര്‍ന്ന് കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങി കിടന്നു.
കടല്‍ക്ഷോഭ മേഖലയില്‍ വാഗ്ദാനങ്ങള്‍ മാത്രം പ്രഖ്യാപിച്ച് മന്ത്രി സുധാകരന് അടക്കമുള്ള അധികാരികള്‍ കബളിപ്പിക്കുന്നതല്ലാതെ തീരദേശ മേഖലയില്‍ ഒന്നും ചെയ്യുന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. ഇവരെ അനുനയിപ്പിക്കാന്‍ അമ്പലപ്പുഴ പോലീസ് ശ്രമിച്ചെങ്കിലും കളക്ടര്‍ എത്തിയിട്ട് സമരം അവസാനിപ്പിക്കാം എന്ന നിലപാടില്‍ സമരക്കാരും ഉറച്ചു നിന്നു. പിന്നീട് കളക്ടര്‍ എത്തി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഏഴേമുക്കാലോടെ സമരം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: