തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ‘വായു’ ന്യൂനമര്‍ദ്ദം ഗുജറാത്ത് തീരത്തേ്ക്ക് നീങ്ങി. എന്നാല്‍ ശക്തമായ മഴ തുടരും. സംസ്ഥാനത്ത് പ്രവചിച്ചിരുന്ന ഓറഞ്ച് അലെര്‍ട്ടുകള്‍ പിന്‍വലിച്ചു. മഴ തുടരുമെന്നതിനാല്‍ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് നിലനില്‍ക്കുന്നത്. വായു അറബിക്കടലില്‍ നിന്ന് വടക്ക് ദിശയില്‍ സഞ്ചരിക്കുന്നതിനാല്‍ വടക്കന്‍ കേരളത്തിലും കര്‍ണാടക, ഗോവ തീരങ്ങളിലും കനത്തമഴ ലഭിക്കും. മറ്റ് മുന്നറിയിപ്പുകളൊന്നും ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി കേരളത്തില്‍ ഇല്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അറബിക്കടലില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകും. ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊച്ചി, മലപ്പുറം ജില്ലകളിലെ തീരദേശ മേഖലകളില്‍ ശക്തമായ കടലാക്രമണമുണ്ട്. നിരവധി വീടുകള്‍ കടലെടുത്തു. തിരമാലകള്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ വീശാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
കാലവര്‍ഷം സജീവമായതിന്റെ ഫലമായി സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായി മഴ ലഭിച്ചു. വൈത്തിരി 10 സെമീ, തളിപ്പറമ്പ് ഒന്‍പതു സെ.മീ, വടകര ഏഴ് സെ.മീ വീതം മഴ ലഭിച്ചു. 14വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: