തലശ്ശേരി: സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് കള്ളമെന്ന് വ്യക്തമാവുന്നു. നസീറിന്റെ മൊഴിയില്‍ തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറിന്റെ പേരില്ലെന്ന വാദമാണ് പൊളിയുന്നത്. ഷംസീറിന്റെ പങ്ക് വിശദമായി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും നസീര്‍ പറയുന്നു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയില്‍ തലശ്ശേരിയിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഷംസീര്‍ ഭീഷണിപ്പെടുത്തിയതടക്കമുള്ള കാര്യങ്ങള്‍ രണ്ടാമത്തെയും മൂന്നാമത്തെയും മൊഴിയില്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. തലശേരി സിഐ വിശ്വംഭരന് വീട്ടില്‍ വന്നാണ് മൊഴിയെടുത്തത്. എന്തിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് നേരെ നടന്ന അക്രമത്തെ മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവമായി പറഞ്ഞതെന്നറിയില്ലെന്നും നസീര്‍ പറഞ്ഞു.
കേസില്‍ കീഴടങ്ങിയ ഒന്നും രണ്ടും പ്രതികളായ ഈസ്റ്റ് കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ സി. ശ്രീജിന്‍ (26), കൊളശേരി കാവുംഭാഗം ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്സില്‍ റോഷന് ബാബു (26) എന്നിവരെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: