ലണ്ടന്‍: ലോകകപ്പില്‍ മഴ കളിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും മഴ മൂലം കളി ഉപേക്ഷിച്ചു. ബ്രിസ്റ്റോളില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുളള മത്സരമാണ് ഇന്നലെ ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചത്. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
ഇത് ര്ണ്ടാം തവണയാണ് ശ്രീലങ്കയുടെ മത്സരം മഴയില്‍ ഒലിച്ചുപോകുന്നത്. ജൂണ്‍ ഏഴിന് പാക്കിസ്ഥാനുമായുള്ള അവരുടെ മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു.
നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രീലങ്കയ്ക്ക് ഇതോടെ നാല് പോയിന്റായി. അതേസമയം ബംഗ്ലാദേശിന് നാല് മത്സരങ്ങളില്‍ മൂന്ന് പോയിന്റാണ് ലഭിച്ചത്.
ശ്രീലങ്ക അടുത്ത മത്സരത്തില്‍ 15 ന് കെന്നിങ്ടണ്‍ ഓവലില്‍ ഓസ്ട്രേലിയയെ നേരിടും. ബംഗ്ലാദേശിന്റെ അടുത്ത എതിരാളികള്‍ വിന്‍ഡീസാണ്. 17 ന്് ടാന്ടണിലാണ് ഈ മത്സരം.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയും വിന്‍ഡീസും തമ്മിലുളള മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. മത്സരം ഉപേക്ഷിച്ചത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് നാല് മത്സരങ്ങളില്‍ ഒരു പോയിന്റാണുള്ളത്.
നാളെ നടക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തിനും മഴ ഭീഷണിയാണ്. ഇന്ന്് രാത്രിവരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: