തന്റെ 52 എംപിമാരോട് സിംഹങ്ങളായി മാറാനാണല്ലോ രാഹുലിന്റെ ആഹ്വാനം. ബിജെപിയെ നേരിടാന്‍ അത്രയും പേര് ധാരാളമാണുപോലും. അതെ, പാര്‍ലമെന്റിനെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നല്ലേ ഈ ആഹ്വാനംകൊണ്ട് ഉദ്ദേശിക്കുന്നത്. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത് ശരിതന്നെ. എന്നാല്‍ ഇവിടുത്തെ ഭരണപക്ഷവും പ്രതിപക്ഷവും എക്കാലത്തും കീരിയും പാമ്പുംപോലെ കഴിഞ്ഞിട്ടുള്ള ചരിത്രമല്ലേ നമുക്കുള്ളൂ.
എം. ശ്രീധരന്, വരവൂര്‍
ഭക്തരെ ബുദ്ധിമുട്ടിക്കാതെ മോദി
ഇസെഡ്പ്ലസ് കാറ്റഗറി സുരക്ഷാസംവിധാനത്തിന് അവകാശിയായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതെല്ലാം അവഗണിച്ച് സാധാരണ പൗരന്മാരെപോലെ ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ്ഹൗസില്‍നിന്ന് മലയാളിയുടെ സ്വന്തം വേഷമായ മുണ്ടും മേല്‍മുണ്ടും ധരിച്ച് കാല്‍നടയായി ക്ഷേത്രത്തില്പോയി തൊഴുതു. വഴിപാടുകളും കഴിച്ച് ചുരുങ്ങിയ സമയംകൊണ്ട് പുറത്തുവന്ന അദ്ദേഹം മറ്റ് ഭക്തരെ ബുദ്ധിമുട്ടിച്ചുമില്ല. ഗുരുവായൂരപ്പനിലുള്ള അചഞ്ചലമായ വിശ്വാസമായിരിക്കാം അദ്ദേഹത്തെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്.
ക്യാപ്റ്റന്‍ കെ വേലായുധന്, കോഴിക്കോട്
സഹായങ്ങള്‍ ഇല്ലാതാക്കരുത്
കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും ഭരണം തുടങ്ങി. ഇടതുമുന്നണി കേരളത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. ഇന്ത്യ ഫെഡറല്‍ ഭരണസമ്പ്രദായമാണല്ലോ പിന്തുടരുന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മുഖം തിരിഞ്ഞുനിന്ന്, സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ലഭിക്കേണ്ട സഹായങ്ങള്‍ ഇല്ലാതാക്കരുത്. പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശന സമയത്ത് കേരളമുഖ്യനെ കണ്ടില്ല. കേന്ദ്രത്തെ നാഴികയ്ക്ക് നാല്പതുവട്ടവും കുറ്റം പറഞ്ഞാല്‍ മതിയോ? കേരള വികസനത്തിന് രാഷ്ട്രീയ വൈരം മറന്ന് കേന്ദ്രസര്‍ക്കാറിനെ സമീപിക്കുക തന്നെവേണം.
-ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍
പ്രധാനമന്ത്രിയുടെ പ്രസ്താവന ചിന്താ ദീപ്തമാണ്
തീവ്രവാദത്തിന് മനുഷ്യവിരുദ്ധം എന്ന നിര്വചനമല്ലാതെ നല്ലത്, ചീത്ത എന്ന വ്യതിയാനങ്ങള്‍ ഇല്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ചിന്താ ദീപ്തമാണ്. എന്റെ ആശയങ്ങള്‍ക്ക് വേണ്ടി പോരാടുന്നത് നല്ലത്, വിരുദ്ധ ആശയത്തിനു വേണ്ടി പോരാടുന്നത് ചീത്ത എന്ന നിലപാടാണ് തീവ്രവാദത്തിന് വളമേകുന്നത്. ഇത്തരം തലതിരിഞ്ഞ നയം പാക്കിസ്ഥാനും സൗദി അറേബ്യയും തുടരുന്ന കാലത്തോളം തീവ്രവാദം തുടച്ചു മാറ്റാനാവില്ല.
രാജ്യത്തിനകത്തെ മതേതര പ്രസ്ഥാനങ്ങളും ഇത്തരം നല്ലത്, ചീത്ത എന്ന വ്യത്യാസങ്ങളില്‍ അഭിരമിക്കുന്നത് ആപല്‍ക്കരമാണ്.
സമീപകാല വാര്‍ത്തകള്‍ തീവ്രവാദത്തിന് വളക്കൂറുളള മണ്ണാവുകയാണ് കേരളം എന്ന സത്യം പുറത്തു കൊണ്ടു വരുമ്പോള്‍ മാലദ്വീപില്‍ മോദി പറഞ്ഞ വാക്കുകള്‍ക്ക് പ്രസക്തി ഏറുന്നു.
വികാസ്ബാലന്, കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: