പള്ളുരുത്തി: ഓഖി തിരമാലകളെ ഒര്മിപ്പിക്കുന്ന തിരകളാണ് ചെല്ലാനത്ത് ആഞ്ഞടിക്കുന്നത്. രൗദ്രഭാവം പൂണ്ട കടല്ത്തികള് തീരവാസികളുടെ എല്ലാം കവര്‍ന്നെടുക്കുകയാണ്. നെഞ്ചില്‍ കനലോടെ തീരവാസികള്‍ പരക്കം പായുമ്പോള്‍ അവരെ കൈതാങ്ങേണ്ടവര് അവഗണിക്കുന്ന കാഴ്ചയാണിവിടെ. ഇന്ത്യന്‍ തീരദേശസേന മത്സ്യബന്ധന യാനങ്ങള്‍ക്കും ജനങ്ങള്‍ക്കുമായി സുരക്ഷ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചെല്ലാനം, ബസാര്‍, കമ്പിനിപ്പടി ഭാഗങ്ങളിലാണ് കടല്‍ ശക്തമായി ഇരച്ചുകയറുന്നത്. വേളാങ്കണ്ണി, ചെറിയകടവ് പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇതുവരെ 400 ഓളം വീടുകകളില്‍ വെള്ളം കയറിയെന്ന് സ്ഥലവാസികള്‍ പറയുന്നു. കടല്‍ത്തിരകള്‍ ആഞ്ഞടിച്ച പ്രദേശങ്ങളില്‍ പ്രാഥമിക കൃത്യം നടത്താന്‍ പോലും സാധിക്കാത്തതരത്തില്‍ ശൗചാലയങ്ങള്‍ തകര്‍ന്നു.
സെപ്റ്റിക്ക് ടാങ്കുകള്‍ മുഴുവന്‍ മണല്‍ നിറഞ്ഞതാണ് കാരണം. പ്രായമായവരും, രോഗികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍ കൂടിയാണ് തിരകള്‍ കരയിലേക്ക് എത്തുന്നത്.
ജീയോട്യൂബ് കടല്‍ഭിത്തി നിര്‍മിക്കുന്നതിനായി കുഴിയെടുത്ത സ്ഥലങ്ങളില്‍ കടല്‍വെള്ളം നിറഞ്ഞു കിടക്കുകയാണ്. ജിയോ ട്യൂബ് കടല്‍ ഭിത്തി വരുമെന്ന വിശ്വാസത്തില്‍ നിലവിലുണ്ടായിരുന്ന മണല്‍ വാടകളും തകര്‍ത്തു. ഇതിന്റെയെല്ലാം ദുരിതം നാട്ടുകാര്‍ അനുഭവിക്കുകയാണെന്ന് പ്രദേശവാസിയായ ജിന്സണ് വെളുത്ത മണ്ണിങ്കല്‍ പറഞ്ഞു. ഇവിടെയുണ്ടാകുന്ന കടല്‍ക്ഷോഭം സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തമാണെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്ക്.
16 മാസമായി കടല്‍ഭിത്തി വരുമെന്ന പ്രതീക്ഷ നല്കി ജനങ്ങളെ കബളിപ്പിച്ച സംസ്ഥാന ഭരണകൂടമാണ് ഇവിടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്കെല്ലാം കാരണമെന്ന് ജിന്സണ് പറയുന്നു.
ദുരിതാശ്വാസ ക്യാമ്പുകള്‍ വേണ്ട!
പള്ളുരുത്തി: കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ വാടക വീട് എടുത്തു നല്‍കണമെന്ന് സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നാളുകളായി അധികാരികളോടും ഉദ്യോഗസ്ഥരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടപടി മാത്രമില്ല. ഞങ്ങള്‍ ഉറച്ച തീരുമാനം കൈക്കൊണ്ടിരിക്കുകയാണെന്ന്പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ. ഡാല്‍ഫിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: