ന്യൂദല്‍ഹി: ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്ന വിജ്ഞാപനം പാസാകാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അനുമതി ആവശ്യമില്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍ നാഥ്. രാജ്യസഭയില്‍ ഇത് സംബന്ധിച്ച വോട്ടെടുപ്പ് പരാജയപ്പെട്ടാല്‍ തീരുമാനം നടപ്പാക്കാനാകില്ലെന്ന പ്രതിപക്ഷത്തിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപിഎയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ വിജ്ഞാപനം പരാജയപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമല്‍ നാഥിന്റെ പ്രസ്താവന. പാര്‍ലമെന്റിന്റെ ഒരു സഭയില്‍ വിജ്ഞാപനം പാസ്സായാല്‍ അത് നടപ്പാക്കാന്‍ കഴിയുമെന്നാണ് ചട്ടമെന്ന് ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കമല്‍നാഥ് വ്യക്തമാക്കിയത്. ലോക്സഭക്കും രാജ്യസഭക്കും വ്യത്യസ്ത ചട്ടങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പരാജയഭീതിയാണ് കമല്‍നാഥിന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
ചില്ലറവില്‍പ്പനമേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചുള്ള വിജ്ഞാപനം രണ്ട് സഭകളിലും പാസാകണമെന്നും ഏതെങ്കിലും ഒരു സഭയില്‍ പരാജയപ്പെട്ടാല്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും സിപിഎം നേതാവ് സീതാറാം യെച്ചൂരി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതിയെ സമീപിച്ചാല്‍ തങ്ങള്‍ നേരിടുമെന്നും കമല്‍ നാഥ് പറഞ്ഞു. എഫ്ഡിഐ പ്രശ്നത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് എസ്.പി, ബി.എസ്.പി പാര്‍ട്ടികളില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടില്ലെന്നും പിന്തുണ നല്‍കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരവാദിത്തമുള്ള രാഷ്ട്രീയപാര്ട്ടികളെന്ന നിലയില്‍ അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുമെന്നും ബിജെപിയുടെ രാഷ്ട്രീയത്തിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്നും കമല്‍നാഥ് അവകാശപ്പെട്ടു. വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി വരികയാണെന്നും ഇരുസഭകളും അനുകൂലമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ലമെന്റംഗങ്ങളെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു എന്ന റിപ്പോര്‍ട്ട് കമല്‍നാഥ് നിഷേധിച്ചു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പാര്‍ലമെന്റില്‍ എഫ്ഡിഐ പ്രശ്നത്തില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: