കോയമ്പത്തൂര്‍: ശ്രീലങ്കയിലെ പള്ളിയില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ബന്ധം തിരഞ്ഞ് കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. ഐജി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ട് പേരുള്ള എന്‍ഐഎ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കോയമ്പത്തൂര്‍ മൊഡ്യൂളുമായി ബന്ധമുള്ള വിവരങ്ങള്‍ തേടിയാണ് റെയ്ഡ്. ഉക്കടം, കുനിയമുതൂര്‍, പോത്തന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഏഴുപേരുടെ വീടുകളിലായാണ് റെയ്ഡ് നടത്തിയത്. ഇപ്പോഴും എന്‍ഐഎയുടെ പരിശോധന തുടരുകയാണ്. നേരത്തെ ഐഎസിന്റെ കോയമ്പത്തൂര്‍ മൊഡ്യൂളിനെതിരെ എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഗുണകരമാകുന്ന അന്വേഷണ വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുമെന്നും എന്‍ഐഎ വ്യക്തമാക്കി. കോയമ്പത്തൂരില്‍ റെയ്ഡിന് നേതൃത്വം നല്കിയ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിന് പിന്നാലെ അന്വേഷണം ഏകോപിപ്പിക്കുന്നതിനായി ശ്രീലങ്കയിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചിരുന്നു.
ഐഎസിന്റെ കോയമ്പത്തൂര്‍, കേരള മെഡ്യൂളുകളുകളെ കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 21 പേരാണ് ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഇവരെ നയിച്ച അഷ്ഫാഖ് മജീദ് എന്നയാള്‍ അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിന് മുമ്പായി ശ്രീലങ്കയിലെ ജാഫ്ന സന്ദര്‍ശിച്ചിരുന്നുവെന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: