ന്യൂദല്‍ഹി : ലോകത്തിലെ ആയുധക്കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍ പന്തിയിലേക്കെത്താനുള്ള നടപടികളുമായി ഇന്ത്യ. 2025നു മുന്‍പ് 35,000 കോടി രൂപയ്ക്കുള്ള ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കാനാണ് ഇന്ത്യ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിക്കാന്‍ താത്പ്പര്യം അറിയിച്ച് ഇതിനോടകം തന്നെ 85 രാജ്യങ്ങളാണ് മുന്നോട്ടു വന്നിരിക്കുന്നത്.
വിയറ്റ്നാം, തായ്ലന്ഡ്, ബഹറൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, യുഎഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളെയും ഒഴിവാക്കിയിട്ടില്ല. അമേരിക്ക, ബ്രിട്ടന് പോലെയുള്ള രാജ്യങ്ങളുടെ പ്രധാന പ്രതിരോധ സാമഗ്രികള്‍ അവര്‍ നിര്‍മിക്കുമെങ്കിലും അവയുടെ ചില യന്ത്രങ്ങള്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കിയിരുന്നു. വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മികവുറ്റതാണെങ്കില്‍ മാത്രമേ ആയുധക്കയറ്റുമതി വിപണിയില്‍ ഇന്ത്യയ്ക്ക് ളരാന്‍ സാധിക്കൂ.
കൂടാതെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലത്തിലെ പ്രതിരോധ വിദഗ്ധന്റേയും പ്രവര്‍ത്തനം മികച്ചതായിരിക്കേണ്ടതുണ്ട്. കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധ-പ്രതിരോധ സാമഗ്രികള്‍ നിര്‍മിച്ചു നല്കാന് ഇന്ത്യക്കാകുമെന്ന സന്ദേശം തങ്ങളുടെ രാജ്യങ്ങളിലെ ഭരണാധികാരികളിലും ജനങ്ങളിലും എത്തിക്കുക എന്ന ചുമതല അവരില്‍ നിക്ഷിപ്തമാണ്.
അതുകൊണ്ടുതന്നെ ആയുധ കയറ്റുമതി നടത്താന്‍ ശേഷിയുള്ള രാജ്യമെന്ന നിലയിലും ഇന്ത്യ പ്രചാരണം നല്‍കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ വിദഗ്ധരെ വിളിച്ച് ഇന്ത്യന്‍ ആയുധശേഷിയുടെ ഗുണ നിലവാരവും, കാര്യക്ഷമതയും ബോധ്യപ്പെടുത്തുന്നുണ്ട്. ഇവരാണ് ഇന്ത്യയുടെ ശേഷിയെപ്പറ്റി തങ്ങളുടെ രാജ്യങ്ങളിലെ പ്രതിരോധ വകുപ്പുകളെ ബോധ്യപ്പെടുത്തുക. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ വിദഗ്ധരെ വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ ആയുധ നിര്‍മാണ വ്യവസായത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും വിദേശകാര്യ വകുപ്പിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നിര്‍മിക്കുന്ന ആയുധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കല്‍ മുതല്‍ വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലില്‍ ഒരു പ്രൊഫഷണല്‍ സമീപനം ഉണ്ടാക്കാന്‍ വരെ ഇതു സഹായിക്കുമെന്നു കരുതുന്നു.
വിവിധ രാജ്യങ്ങളിലെ പ്രതിനിധികളോട് തങ്ങളുടെ ആവശ്യങ്ങളുടെ വിശദമായ രൂപരേഖ ഈ ആഴ്ച അവസാനത്തിനു മുന്‍പ് സമര്‍പ്പിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ രാജ്യത്ത് ഇന്ത്യന്‍ ആയുധ നിര്‍മാണത്തെക്കുറിച്ച് പ്രചാരണം നടത്താനായി ചെയ്ത കാര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്.
അതേസമയം ഓരോ രാജ്യത്തെയും പ്രതിരോധ വിദഗ്ധര്‍ക്ക് ഇന്ത്യയുടെ ആയുധ നിര്‍മാണ മികവിനെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാന്‍ പ്രതിവര്‍ഷം 50,000 ഡോളര്‍ വരെ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ധാരാളം ആയുധം വാങ്ങുമെന്ന് ഇന്ത്യ കരുതുന്ന ചില രാജ്യങ്ങളെ എ ഗണത്തില്‍ പെടുത്തിയിരിക്കുന്നു. ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കാണ് പ്രതിവര്‍ഷം 50,000 ഡോളര്‍ നല്കാന് തീരുമാനിച്ചിരിക്കുന്നത്. ബി, സി, എന്നീ ഗണത്തിലുള്ള രാജ്യങ്ങളും ഉണ്ട്. ഇവരുടെ പ്രതിനിധികള്‍ക്ക് നല്കുന്ന പണം ആനുപാതികമായി കുറയും. ആദ്യഘട്ടത്തില്‍ ഈ ഇനത്തില്‍ ചിലവാക്കാനായി വകമാറ്റിയിരിക്കുന്നത് 16 കോടി രൂപയാണ്. പുതിയ ആയുധ നിര്‍മാതാവിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.
തങ്ങളുടെ രാജ്യങ്ങളിലെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും മെയ്ഡ്- ഇന്‍- ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനായിരിക്കും പ്രതിരോധ വിദഗ്ധര്‍ ഈ പണം ഉപയോഗിക്കേണ്ടത്. എക്സിബിഷനുകള്‍, പഠനക്കളരികള്‍, സെമിനാറുകള്‍, ലഘുലേഖകളിലൂടെയുള്ള പ്രചരണങ്ങള്‍ എന്നിവയ്ക്കും ഈ പണം ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: