മാവേലിക്കര: കല്ലുമല തെക്കേ ജങ്ഷന് മുതല്‍ കോളേജ് ജങ്ഷന് വരെയുള്ള റോഡ് വഴിയാത്രികര്‍ക്ക് അപകടക്കെണിയാകുന്നു. മാങ്കാങ്കുഴി നാലുമുക്ക് മുതല്‍ കല്ലുമല കോളേജ് ജങ്ഷന് വരെ നിര്‍മാണം പൂര്‍ത്തീകരിച്ച റോഡിലൂടെയുള്ള കാല്‍നടയാത്രപോലും ദുസ്സഹമാണ്.
ലൈനിങ് പോലെയുള്ള റോഡിന്റെ അവസാനഘട്ട നിര്‍മാണങ്ങള്‍ പൂര്‍ത്തിയായെങ്കിലും വശങ്ങളിലെ ഓടയുടെ പൊക്കം കൂട്ടി സ്ലാബ് ഇടാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
കഴിഞ്ഞ ദിവസം രാവിലെ ഇരുചക്രവാഹനത്തില്‍ വന്ന രണ്ടുപേര്‍ക്ക് ഓടയില്‍ വീണ് പരിക്കേറ്റിരുന്നു. റോഡ്നിരപ്പില്‍ നിന്നും ഇപ്പോള്‍ ഒരാള്‍ താഴ്ചയിലാണ് ഓട. ഇത് വലിയ അപകടങ്ങള്‍ക്ക് വഴിതെലിക്കുന്നതാണ്.
കല്ലുമല മാര്‍ക്കറ്റ് റോഡില്‍ പകല്‍സമയം തിരക്കായതിനാല്‍ ഭൂരിഭാഗം ആളുകളും ഈ റോഡാണ് ഉപയോഗിക്കുന്നത്. മാര്‍ക്കറ്റ് റോഡില്‍ ഓടയുടെ സ്ലാബ് ഇളക്കി ഇട്ടിരിക്കുന്നതിനാല്‍ വൈകിട്ട് കോളേജ് വിടുന്ന വിദ്യാര്‍ത്ഥികളും നിര്‍മാണം പൂര്‍ത്തിയായ സമാന്തരറോഡാണ് ഉപയോഗിക്കുന്നത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന റോഡില്‍ ഇപ്പോള്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. ഓടയുടെ നിര്‍മാണം വേഗത്തിലാക്കണമെന്ന് സ്ഥലത്തെ ഓട്ടോതൊഴിലാളികളും കടയുടമകളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: